നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയിൽ; തടസ്സ ഹർജി നൽകി

By Web TeamFirst Published Dec 5, 2020, 10:57 AM IST
Highlights

വിചാരണ കോടതി മാറ്റണമെന്ന സർക്കാര്‍ ഹർജിയിലാണ് ദിലീപിന്‍റെ‌ തടസ്സ ഹർജി. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്‍റെ ആവശ്യം.

ദില്ലി: നടിയെ ആക്രമിച്ച കേസിൽ തടസ്സ ഹർജിയുമായി നടന്‍ ദിലീപ് സുപ്രീംകോടതിയിൽ. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും.

വിചാരണ കോടതി ജഡ്ജിയെ ഇപ്പോൾ മാറ്റിയാൽ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്ക് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് ദിലീപിന്റെ വാദം. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂർത്തിയായതിനാൽ ജഡ്‌ജിയെ മാറ്റിയാൽ ഇത് വീണ്ടും നടത്തേണ്ടി വരും എന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയെ അറിയിക്കും. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ ഹാജരായേക്കും. കേസിലെ നാലാം പ്രതിയായ വിജീഷ് വി പിയും തടസ്സ ഹർജി നൽകിയിട്ടുണ്ട്. കേസിൽ വിചാരണ കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

ഇരയായ നടിയെ ഇരുപതിലേറെ  അഭിഭാഷകരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകർക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാനസർക്കാരിന്റെ  ഹർജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കും മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. നടിയെ ആക്രമിച്ചകേസിൽ അടുത്ത വർഷം ഫെബ്രുവരിക്കുള്ളിൽ വിചാരണപൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദ്ദേശം.

click me!