
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
വാദത്തിന് ബലമായി അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ
. വീഡിയോ ദൃശ്യങ്ങളുടെ സീൻ അടങ്ങിയ വിവരണം, പ്രതിയുടെ സഹോദരന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടും ഒന്നും ജഡ്‍ജി ഒന്നും ചെയ്തില്ല.
. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ജഡ്‍ജി നിരസിച്ചു
. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും അകാരണമായി ജഡ്‍ജി തള്ളുകയാണ്
. ജഡ്‍ജി ഹണി എം.വർഗീസ് പ്രത്യേക കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്‍ജി ആയി സ്ഥലം മാറിയപ്പോൾ കേസും ഇതേ കോടതിയിലേക്ക് മാറ്റി
. അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് ഇത്തരത്തിൽ മാറ്റിയത് നിയമപരമല്ല
ഈ ആവശ്യങ്ങളുന്നയിച്ചാണ് വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണം എന്ന് അതിജീവിത ആവശ്യപ്പെട്ടത്. എന്നാൽ ജഡ്‍ജിനെതിരായ ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി. പ്രതിയും ജഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും കോടതി തള്ളി. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്ന് വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതിജീവിതയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത്തരത്തിൽ ഒരു കീഴ‍്‍വഴക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam