
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസ്: അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്
നടി കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പി.സി.ജോർജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു ജോര്‍ജിനറെ പരാമര്‍ശം. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി.ജോര്‍ജിൽ നിന്ന് അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉണ്ടായത്. വ്യക്തി ജീവിതത്തിൽ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാൽ ഈ ഇഷ്യു ഉണ്ടായതിനാൽ പൊതു ജീവിതത്തിൽ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോട് പി.സി.ജോര്‍ജ് രോഷം പ്രകടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam