കൊച്ചി: തൃക്കാക്കര പോളിംഗ് ദിനത്തിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്. കേസിൽ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ അപ്പോൾ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താൻ പറയുക. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണം. അതും എതിരായാൽ അതിന്‍റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്‍റെ അഭ്യർത്ഥന - സിദ്ദിഖ് പറയുന്നു.
അതിജീവിതയെക്കുറിച്ചുള്ള ചോദ്യത്തിന്, അതിന് അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്‍റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം. പാലച്ചുവടിലുള്ള വ്യാസവിദ്യാലയത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു സിദ്ദിഖ്.
തുടരന്വേഷണത്തിന് സാവകാശം കിട്ടുമോ? ഹർജി നാളെ ഹൈക്കോടതിയിൽ
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അന്വേഷണം തുടരാൻ മൂന്ന് മാസം സാവകാശം ചോദിച്ചുകൊണ്ട് പ്രോസിക്യൂഷൻ സീൽഡ് കവറിലാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിനിടെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചു. ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് വ്യഴാഴ്ചത്തേക്ക് മാറ്റി.
ഇതിനിടെ, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലെ വാദത്തിനിടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറൻസിക് ലാബിൽ നിന്ന് വിളിച്ച് വരുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഇത് ഒത്തുനോക്കണം. ദൃശ്യങ്ങൾ ചോർന്നു എന്നത് ഇതിൽ നിന്ന് വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഈ അപേക്ഷയും വ്യാഴാഴ്ച കോടതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam