
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്‍റെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു.
കേസിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുള്ള അഭിഭാഷകൻ കോടതിയിൽ നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണിതെന്നായിരുന്നു ദിലീപിന്റെ ആരോപണം.
മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ദിലീപ് സുപ്രീം കേടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജു വാര്യർ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ച് സർക്കാർ എതിർ സത്യവാങ്മൂലം നൽകി.ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാര്യരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ഉണങ്ങി വീണ തേക്കുമരം, പഴക്കം 114 വർഷം; സർക്കാർ ഖജനാവിലേക്ക് എത്തിച്ചത് 39.25 ലക്ഷം രൂപ!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam