എംപി വീരേന്ദ്രകുമാറിന് വിട; സംസ്കാര ചടങ്ങുകൾ പുളിയാർമലയിൽ പൂർത്തിയായി

By Web TeamFirst Published May 29, 2020, 5:40 PM IST
Highlights

ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ അന്ത്യം. സോഷ്യലിസ്റ്റ് നേതാവും പത്രാധിപരും എഴുത്തുകാരനുമായ പ്രതിഭയ്ക്ക് നിരവധി പേർ അന്തിമാഞ്ജലി അർപ്പിച്ചു

വയനാട്: എംപി വീരേന്ദ്രകുമാറിന് അന്തിമാഞ്ജലി നൽകി കേരളം. കല്‍പ്പറ്റയിലെ പുളിയാര്‍മലയിലെ വീട്ടുവളപ്പിലെ കുടുംബ ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കാരം. മകൻ എംവി ശ്രെയാംസ്കുമാർ ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

Read more at :  വയനാട്ടിലെ ഒരു ജന്മി കുടുംബത്തിൽ പിറന്ന എം പി വീരേന്ദ്രകുമാർ എങ്ങനെ സോഷ്യലിസ്റ്റായി? ...

ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ അന്ത്യം. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച മൃതദേഹം രാവിലെ വയനാട്ടിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം 4.40-ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. അഞ്ചുമണിയോടെ മകന്‍ എം വി ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. 

കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിബന്ധനകൾ ഉണ്ടായിരുന്നു.

സോഷ്യലിസ്റ്റ് നേതാവും പത്രാധിപരും എഴുത്തുകാരനുമായ പ്രതിഭയ്ക്ക് നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. അടിയുറച്ച സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാറെന്ന് രാഷ്ട്രപതി രാം നാഥ് കൊവിന്ദ് അനുസ്മരിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരേന്ദ്ര കുമാർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 

സോഷ്യലിസ്റ്റ് പക്ഷത്ത് നിന്ന് സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കുമെതിരെ അചഞ്ചലമായ നിലപാടെടുത്തയാളായിരുന്നു വീരേന്ദ്രകുമാറെന്നും പല മേഖലകളിലും വെളിച്ചം വിതറിയ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

രാജ്യസഭാംഗം ശ്രീ.എം.പി വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു. അടിയുറച്ച സോഷ്യലിസ്റ്റായിരുന്ന അദ്ദേഹം, മലയാളദിനപ്പത്രമായ മാതൃഭൂമിയെ നയിച്ചുകൊണ്ട് ജേര്‍ണലിസം,സാഹിത്യ മേഖലകളെ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും എന്റെ അനുശോചനം.

— President of India (@rashtrapatibhvn)

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും അനുശോചനമറിയിച്ചു. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ നിന്ന് 11 മണിയോടെ മൃതദേഹം വഹിച്ചുളള വാഹനം വീരേന്ദ്ര കുമാറിന്റെ സ്വദേശമായ കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു.  ആദര സൂചകമായി ഇന്ന് വൈകീട്ട് നാലു  മുതല്‍ ഏഴ് മണിവരെ കോഴിക്കോട് നഗരത്തില്‍ കടകള്‍ അടച്ചിടും. 

 

അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു വലിയ നേതാവിനെയും ശരിയായ രാജ്യസ്നേഹിയെയും നഷ്ടമായി. ദു:ഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി!

— Vice President of India (@VPSecretariat)


click me!