
ഇടുക്കി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ വീഴ്ചയെന്ന് കണ്ടെത്തൽ. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് നടന്നെന്ന് വിവിധ വകുപ്പുകളിലെ പരിശോധനകളിൽ കണ്ടെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുമെന്നും വിദ്ഗ്ധസമിതി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.
അടിമാലി കൂമ്പൻപാറയ്ക്ക് സമീപം ലക്ഷം വീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ ഒരാൾക്ക് ജീവൻ നഷ്മാവുകയും എട്ട് വീടുകൾ തകരുകയും ചെയ്തിരുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയിൽ (എൻഎച്ച്എഐ) നിന്ന് നിർമ്മാണത്തിന് കരാറെടുത്ത കമ്പനി, മണ്ണെടുക്കുന്നതിലും പാറപൊട്ടിക്കുന്നതിലും വലിയ ശ്രദ്ധക്കുറവ് വരുത്തിയിട്ടുണ്ട്. പാറപൊട്ടിക്കുന്നതുൾപ്പെടെ തടയുന്നതിൽ എൻഎച്ച്എഐക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. അടിമാലിക്ക് സമാനമായി പലയിടത്തും അപകട സാധ്യതയുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.
അപകടം നടന്നയിടത്തുനിന്ന് ഇടിച്ചിറങ്ങിയ മണ്ണ് പൂർണമായി നീക്കം ചെയ്ത ശേഷം വീണ്ടും പഠനങ്ങൾ തുടരും. സംരക്ഷണഭിത്തിയുൾപ്പെടെ പുനർനിർമ്മിച്ച ശേഷമേ, ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരൂ. പ്രദേശത്ത് അപകടഭീഷണിയിൽ ഇപ്പോഴും 29 വീടുകളുണ്ട്. ഇവരെ ദേശീയപാത അതോറിറ്റി പുനരധിവസിപ്പിക്കുമെന്നുമാണ് നിലവിലെ ധാരണ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam