
കൊച്ചി: സിറോ മലബാർ സഭയിലെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ലാ കോടതിയാണ് മൂന്നാം പ്രതിയായ ആദിത്യന് ജാമ്യം അനുവദിച്ചത്. എം ടെക് പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണം എന്നായിരുന്നു ആദിത്യന്‍റെ ആവശ്യം.
തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാന്‍ ഉള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, മൊഴി എടുപ്പ് പൂർത്തിയാക്കി കമ്പ്യൂട്ടർ പിടിച്ചെടുത്ത സാഹചര്യത്തിൽ മറ്റെന്തു തെളിവാണ് ശേഖരിക്കാനുള്ളതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ വിദഗ്ധനായതിനാൽ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി. മെയ് 19നാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതി ചേർക്കപ്പെട്ട വികാരി ടോണി കല്ലൂക്കാരൻ, മുരിങ്ങൂർ സെന്‍റ് ജോസഫ് പള്ളിയിൽ എത്തി. രാത്രി 10 മണിക്ക് എത്തിയ പള്ളി വികാരിയെ കയ്യടികളോടെയാണ് ഇടവകക്കാർ സ്വീകരിച്ചത്. 12 ദിവസമായി പൊലീസ് അന്വേഷിച്ചിരുന്ന ആന്‍റണി കല്ലൂക്കാരൻ കോടതി നൽകിയ ഉപാധികളോടെയാണ് മുരിങ്ങൂരിൽ എത്തിയത്. ഇടവകയിലെ വിശ്വാസികളെ അദ്ദേഹം നന്ദി അറിയിച്ചു. 12 ദിവസത്തിന് ശേഷം ആദ്യമായി പള്ളിയിൽ കുർബാനയും അർപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam