
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണം നടത്തും.
എറണാകുളം അങ്കമാലി അതിരൂപതയിൽ ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷം രൂക്ഷമാകുകയാണ്. കുർബാന തർക്കത്തിൽ സിനഡ് തീരുമാനത്തിനെതിരെ നിലകൊള്ളുന്ന വിഭാഗവും പൊലീസും തമ്മിൽ പല തവണ ഏറ്റുമുട്ടി. വൈദികരെ ബിഷപ്പ് ഹൗസിനകത്തേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ, ഗേറ്റ് പാതി തകർന്നു. സമരം ചെയ്ത വൈദികർക്കെതിരെ സിനഡ് നിർദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്പെൻഡ് ചെയ്തു. വൈദികർ അറസ്റ്റ് വരിച്ചേക്കും. അറസ്റ്റ് വരിച്ചാൽ ജാമ്യത്തിന് ശ്രമിക്കാതെ ജയിലിൽ പോകാനാണ് വൈദികരുടെ തീരുമാനം.
പ്രതിഷേധിക്കുന്ന മുഴുവൻ വൈദികരും അറസ്റ്റ് വരിക്കാനുള്ള നീക്കത്തിലാണെന്ന് വിമത വിഭാഗം പറഞ്ഞു. അങ്ങനെയെങ്കിൽ നാളെ പള്ളികളിൽ കുർബാനയടക്കം നടക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്നും പ്രശ്നം പരിഹരിക്കാൻ സിനഡ് ഇടപെടുന്നില്ലെന്നും വിമതർ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam