ഭരണ പരിഷ്കാരങ്ങളുടെ പേരിൽ അഡ്മിനിസ്ടേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് 7 ദിവസത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തിയത്.
കൊച്ചി: ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടിയിൽ അഡ്മിനിസട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളം ഒഴിവാക്കിയായിരുന്നു ദ്വീപിലേക്കുള്ള യാത്ര.
ഭരണ പരിഷ്കാരങ്ങളുടെ പേരിൽ അഡ്മിനിസ്ടേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് 7 ദിവസത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെ അഗത്തിയിലെത്തിയ അഡ്മിനിസ്ട്രേറ്റർ മറ്റൊരു ഹെലികോപ്റ്ററിൽ കവരത്തിയിലേക്ക് പോയി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അഗത്തിയിൽ ഒരുക്കിയിരുന്നത്.
നേരത്തെ കൊച്ചി വഴിയായിരുന്നു അഗത്തിയേക്ക് യാത്ര നിശ്ചയിച്ചതെങ്കിലും കേരളത്തിലും പ്രതിഷേധ സാധ്യതയുള്ളതിനാൽ ഗോവയിൽ നിന്ന് നേരിട്ട് അഗത്തിയിലേക്കായിരുന്നു യാത്ര. കൊച്ചിയിലെത്തിയാൽ അഡ്മിനിസ്ട്രേറ്ററെ കണ്ട് പ്രതിഷേധം അറിയിക്കാൻ വിമാനത്താവളത്തിൽ യുഡിഎഫ് ജനപ്രതിനിധികൾ എത്തിയിരുന്നു
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. അഡ്മിനിസ്ട്രേറ്റര്‍ എത്തുന്നതിനെതിരെ ലക്ഷദ്വീപിൽ രാവിലെ മുതല്‍ തുടങ്ങിയ കരിദിന പ്രതിഷേധം തുടരുകയാണ്. വീടിനുമുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയും കറുത്ത വസ്ത്രമണിഞ്ഞുമാണ് പ്രതിഷേധം. കരിദിനത്തിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വീടുകളിലെ കരിങ്കൊടി മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ദ്വീപിലേക്ക് വരുന്നതിന് മുൻപ് തന്‍റെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്ടേറ്റർ രംഗത്ത് വന്നു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് പോഷകാഹാരം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ്. ഇപ്പോൾ സ്വീകരിക്കുന്വനത് കരുതൽ നടപടികളാണ് ഇത് ജനങ്ങളുടെ മേൽ ദുരുപയോഗം ചെയ്യില്ലെന്നും ദ വീക്ക് 'വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.