
കൊച്ചി: എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശവുമായി അഡ്വ. എ. ജയശങ്കർ. അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും. അവർ എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണെന്നാണ് ജയശങ്കരുടെ പരാമര്‍ശം. എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് അഡ്വ. ജയശങ്കർ സ്‌ത്രീവിരുദ്ധമായ പരാമർശം നടത്തിയത്.
പരിപാടിയിൽ പ്രഭാഷകനായി എത്തിയ അഡ്വ. ജയശങ്കർ തന്റെ പ്രഭാഷണത്തിൽ ഉടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും പ്രശസ്‌ത എഴുത്തുകാരിയും മാൻ ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തു. മഹാത്മാ ഗാന്ധിയുടെ നവജീവൻ പ്രസിദ്ധീകരണത്തിലെ , ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമർശത്തെ അധികരിച്ച് സദസ്സിൽ നിന്ന് ചോദ്യം ഉന്നയിക്കുകയുണ്ടായി. ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ. ജയശങ്കർ പറഞ്ഞു. പ്രസ്താവന കേരള ലിറ്ററേചർ ഫെസ്റ്റിൽ അരുന്ധതി റോയ് തന്റെ സെഷനിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോളായിരുന്നു അരുന്ധതി റോയ്ക്കെിരായ പരാമര്‍ശം.
സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കമ്മീഷണർക്ക് പരാതി നൽകി. ഇത് തികഞ്ഞ സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന് പരാതിയിൽ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാർഥികൾ പഠിക്കുന്ന കലാലയത്തിൽ മാതൃകയാകേണ്ടവരിൽ നിന്നും ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്‌താവനയാണ് ഉണ്ടായതെന്നും എസ്എഫ്ഐ നല്‍കിയ പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam