സെൻകുമാറിന്‍റെ പരാതിയിൽ വാദിയെ പ്രതിയാക്കി പൊലീസ്; മാധ്യമപ്രവർത്തകര്‍ക്കെതിരെ കള്ളക്കേസ്

By Web TeamFirst Published Feb 1, 2020, 6:31 PM IST
Highlights

കയ്യേറ്റത്തിന് വിധേയനായ കടവിൽ റഷീദിനെതിരെയാണ് കള്ളക്കേസ്. മാധ്യമപ്രവര്‍ത്തകനെ അപമാനിച്ച  സെൻകുമാറിനെതിരെ നടപടി വേണമെന്ന് വാട്സ്ആപ്പ് മെസേജ് ഇട്ടതിനാണ് ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തത്. 

തിരുവനന്തപുരം: മുൻ ഡിജിപി ടി പി സെൻകുമാറിൻറെ പരാതിയിൽ മാധ്യമപ്രവർത്തകര്‍ക്കെതിരെ പൊലീസിൻറെ കള്ളക്കേസ്. തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കേസ് എടുത്തതിനെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം  നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ  കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.  

Read Also: പ്രസ്ക്ലബിൽ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെൻകുമാറിനെതിരെ കേസെടുത്തു

പിന്നാലെ എതിർപരാതിയുമായി സെൻകുമാറും  രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി ജി സുരേഷ്‍ കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ  പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.  

സെൻകുമാർ കടവിൽ റഷീദിനെ  അപമാനിക്കാൻ ശ്രമിച്ചതും, സെൻകുമാറിന്  ഒപ്പമുണ്ടായിരുന്നവർ കയ്യേറ്റം ചെയ്തതും ദൃശ്യമാധ്യങ്ങൾ വഴി ജനങ്ങള്‍ ലൈവായി  കണ്ടതാണ്. പ്രകോപനം സൃഷ്ടിച്ചത് സെൻകുമാറും ഒപ്പമുണ്ടായിരുന്നവരുമാണ്. പക്ഷെ  ആക്ഷേപിക്കപ്പെട്ട കടവിൽ റഷീദും ഒന്നും സ്ഥലത്തുപോലുമില്ലായിരുന്ന പി.ജെ.സുരേഷ്കുമാറിനെ രണ്ടാം  പ്രതികളായുമാക്കി കേസടുത്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

പൊലീസിലെ ഉന്നതഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് കള്ളക്കേസെടുത്ത് എന്നാണ് ആക്ഷേപം. എന്നാൽ കേസ് എടുത്തത് എന്തിനെന്ന കാര്യത്തിൽ പ്രതികരിക്കാൻ കമ്മീഷണർ അടക്കമുള്ള ഉന്നതഉദ്യോഗസ്ഥർ തയ്യാറായില്ല. കേസ് അന്വേഷണത്തിലാണെന്ന് മാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. 

Read Also: സെന്‍കുമാര്‍ പ്രസ് ക്ലബിലെത്തിയത് ഗുണ്ടകളുമായി, നിലവിട്ട പെരുമാറ്റം മാധ്യമ പ്രവർത്തകരോട് വേണ്ട; മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
 

click me!