അപ്പന്റെ സ്വത്തിനവകാശം മകന്‌ എന്നാണ്‌ നിയമം; പിളര്‍പ്പിനെ പരിഹസിച്ച്‌ ജയശങ്കര്‍

Published : Jun 17, 2019, 03:41 PM IST
അപ്പന്റെ സ്വത്തിനവകാശം മകന്‌ എന്നാണ്‌ നിയമം; പിളര്‍പ്പിനെ പരിഹസിച്ച്‌ ജയശങ്കര്‍

Synopsis

"കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളര്‍ന്നവരാണ്‌ സിഎഫ്‌ തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട്‌ ജോസൂട്ടി ക്ഷമിച്ചാലും കര്‍ത്താവ്‌ ഈശോ മിശിഹാ ക്ഷമിക്കില്ല"

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ എം പിളര്‍പ്പിനെ പരിഹസിച്ച്‌ രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. തിരുവിതാംകൂര്‍ ക്രിസ്‌ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്‌. കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനപ്രകാരവും കാര്യങ്ങള്‍ അങ്ങനെതന്നെയാണെന്നാണ്‌ ജയശങ്കര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌.

കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളര്‍ന്നവരാണ്‌ സിഎഫ്‌ തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട്‌ ജോസൂട്ടി ക്ഷമിച്ചാലും കര്‍ത്താവ്‌ ഈശോ മിശിഹാ ക്ഷമിക്കില്ലെന്നും ജയശങ്കര്‍ പരിഹസിച്ചിട്ടുണ്ട്‌.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം...

മഹാനായ മാണിസാർ മരിച്ച ഒഴിവിൽ മകൻ ജോസൂട്ടിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു.

തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം അപ്പൻ്റെ സ്വത്തിനവകാശം മകനാണ്. കേരള കോൺഗ്രസ് ഭരണഘടന അനുസരിച്ചും അങ്ങനെ തന്നെ. മരിച്ചു പോയ മാണിസാറിൻ്റെ ഏക ആൺസന്തതിയാണ് ജോസ്. നിലവിൽ പാർലമെന്റംഗമാണ്; അപ്പനുളളപ്പോൾ തന്നെ പാർട്ടിയുടെ പരമോന്നത നേതാവായി അണികൾ അംഗീകരിച്ചിരുന്നു താനും. പാലാ മെത്രാൻ്റെ അംഗീകാരവും അത്യുന്നത കർദ്ദിനാളിൻ്റെ ആശീർവാദവുമുണ്ട്. ഇതിനൊക്കെയുപരി സംസ്ഥാന കമ്മറ്റിയിലെ മഹാഭൂരിപക്ഷം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2009ലെ തെരഞ്ഞെടുപ്പു തോൽവിക്കു ശേഷം ഇടതുപക്ഷ മുന്നണിയിൽ നിൽക്കക്കളളിയില്ലാതെ അഭയാർത്ഥികളായി വന്നവരാണ് പിജെ ജോസഫും മോൻസും കുർളാനും. അവരോടൊപ്പം വന്ന ഫ്രാൻസിസ് ജോർജും ആൻ്റണി രാജുവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മറുകണ്ടം ചാടി. ഇപ്പോൾ ഔസേപ്പച്ചനും തനിസ്വഭാവം കാണിച്ചു. അതിൽ അത്ഭുതമില്ല.

കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളർന്നവരാണ് സിഎഫ് തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കർത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ല.

ഇന്ത്യയുടെ ഫെഡറൽ ഭരണഘടനയിലും ചേരിചേരാനയത്തിലും വിശ്വസിക്കുന്ന, കർഷകരുടെയും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെയും ക്ഷേമശ്വൈര്യങ്ങൾ കാംക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. അതുകൊണ്ട് തല്ക്കാലം യുഡിഎഫിലും യുപിഎയിലും ഉറച്ചു നിൽക്കാൻ ഉദ്ദേശിക്കുന്നു. സിപിഎമ്മിനോടോ ബിജെപിയോടോ അയിത്തമില്ല. കർഷക- ന്യൂനപക്ഷ താല്പര്യമാണ് പരമ പ്രധാനം.

ജോസ് കെ മാണിയുടെ സുദൃഢ കരങ്ങളിൽ കർഷകരുടെയും കത്തോലിക്കരുടെയും ഭാവി സുരക്ഷിതമായിരിക്കും; ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

കേരള കോൺഗ്രസ് സിന്ദാബാദ്!
ജോസ് കെ മാണി സിന്ദാബാദ്! 
കർഷക ഐക്യം സിന്ദാബാദ്!

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ