
കൊച്ചി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അഭിഭാഷകൻ അഡ്വ.നവനീത് എം നാഥിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണെന്നും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
മുൻ സഹപ്രവർത്തകയും കൊല്ലം സ്വദേശിയുമായ അഭിഭാഷകയുടെ പരാതിയിൽ നവനീത് അറസ്റ്റിലാകുന്നത് ജൂൺ 21 ന്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി.പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്കും യുവതി ശ്രമിച്ചിരുന്നു. ജാമ്യമില്ല വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി ജാമ്യം തള്ളിയതോടെയാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെ. വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും, ഒന്നിച്ച് ജീവിക്കുന്ന കാലമാണിത്. ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്.എന്നാൽ ബന്ധം തുടരാൻ ഒരാൾ ആഗ്രഹിക്കുകയും മറ്റേയാൾ അത് അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കേസിലേക്കെത്തുന്നത്. ഇത്തരം പരാതികൾ വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടത്. ബലാൽസംഗമായി കണക്കാക്കാനാകില്ലെന്നും കോടതി പരാമർശിച്ചു.തുടർന്നാണ് നവനീതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ബിജെപിയുടെ അഭിഭാഷകസംഘടനയായ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ സമിതി അംഗം കൂടിയാണ് നവനീത്