
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നാണ് നിര്‍ദേശം.
ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും നിര്‍ബന്ധിച്ച് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് വാദം. ജില്ലയിലെ സ്വീപ്പ് കോര്‍കമ്മിറ്റി തീരുമാന പ്രകാരമാണ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്. ഒപ്പു വച്ച സത്യവാങ്മൂലം പ്രധാന അധ്യാപകന്‍ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസര്‍മാരെ ഏല്‍പ്പിക്കണമെന്നാണ് ഔദ്യോഗിക നിര്‍ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam