അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതിനാണ് ചോദ്യം ചെയ്യലെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു. 

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്‍റെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ എന്ന് രാഹുൽ ചോദിച്ചു. ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് 'ക്ലിഫ് ഹൗസി'ലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു.

Add Asianetnews as a Preferred SourcegooglePreferred

2019 മുതലാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതൽ അടൂർ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയിൽ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര 'കഴിവുകെട്ടവരാണോ' ഈ ഭരണകൂടമെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ശബരിമലയിലെ അയ്യപ്പന്‍റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്‍റെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന വട്ട ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയേക്കാൾ വലുതാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുന്ന 'അടി'യെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ സ്തുതിപാടകരായ മാധ്യമപ്രവർത്തകരും എത്ര ഓവർടൈം ജോലി ചെയ്താലും സത്യം ജനം തിരിച്ചറിയുമെന്നും, പോറ്റിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്ന് ഇറക്കിയതും സഖാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷോഭിച്ച് അടൂർ പ്രകാശ്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു, അതിനും മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ല എന്ന് പറഞ്ഞ അടൂർ പ്രകാശ് വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ രോഷാകുലനായി.