ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീർ ജേക്കബിൻ്റെ പരാതിയിലാണ് മൊഴി നൽകിയത്.

കൊല്ലം: സോളാർ കേസിൽ മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് സുധീർ മലയിലിൻ്റെ മൊഴി. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണക്കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീർ ജേക്കബിൻ്റെ പരാതിയിലാണ് മൊഴി നൽകിയത്. 2011 മുതൽ 2013 വരെ ഗണേഷ് കുമാറിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു സുധീർ മലയിൽ.

ഉമ്മൻചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും പാഠം പഠിപ്പിക്കുമെന്ന് ഗണേഷ് കുമാർ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. എന്നാൽ അതുപോലെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ലൈംഗിക ആരോപണത്തിൻ്റെ പേരിൽ കേസെടുത്തത് അറിഞ്ഞത്. അപ്പോഴാണ് ഗണേഷ് കുമാർ പറഞ്ഞതുപോലെ ചെയ്തുവെന്ന് മനസ്സിലായത്. ആദ്യം കൊടുത്ത റിപ്പോർട്ടിൽ സരിതയുടെ കത്തിൽ ഉമ്മൻചാണ്ടി സാറോ മറ്റു നേതാക്കൻമാരോ ഉണ്ടായിരുന്നില്ല. പിന്നീട് ഇതെല്ലാം എഴുതിച്ചേർത്തതാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് ഗണേഷ് കുമാർ പറഞ്ഞത് യാഥാർത്ഥ്യമാക്കിയെന്ന് വ്യക്തമായതെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയിൽ പറഞ്ഞുവെന്നും സുധീർ മലയിൽ പറഞ്ഞു. 

സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ടെന്നും മന്ത്രിയുടെ വസതിയിലും ഓഫീസുകളിലും പരാതിക്കാരി നിത്യ സന്ദർശക ആയിരുന്നെന്നും സുധീർ മലയിൽ പറയുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് കുമാർ തീരുമാനിച്ചിരുന്നുവെന്നും സുധീർ മലയിൽ ആരോപിച്ചു.

YouTube video player