
വയനാട് : വയനാട്ടിൽ (wayanad)വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (african swine fever)സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. ഇതിനെയെല്ലാം കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച തവിഞ്ഞാൽ, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.
കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി:കണിച്ചാർ കൊളക്കാടിലെ സ്വകാര്യ പന്നിഫാമിൽ രോഗം,പന്നികളെ കൊന്നൊടുക്കും
കണ്ണൂർ: കണ്ണൂരിലും പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി . കണിച്ചാർ പഞ്ചായത്ത് കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് ആണ് പന്നിപനി സ്ഥിരീകരിച്ചത് .കഴിഞ്ഞ 10 ദിവസത്തിനിടെ ഈ പന്നിഫാമിലെ 15ലേറെ പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ഇന്നു മുതൽ മൃഗസംരക്ഷണ വകുപ്പ് തുടങ്ങും. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്നതാണ് ആശ്വാസം
കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. രക്തം പുറത്ത് വരാത്ത വിധം ഷോക്ക് അടിച്ചാണ് കൊന്നത്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കർഷകർ. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15000 രൂപയാണ് നഷ്ടപരിഹാരം. ഇത് അപര്യാപ്തമെന്നാണ് കർഷകരുടെ പരാതി. സംസ്ഥാനത്തേക്കുള്ള പന്നി കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam