നിയമസഭ നാളെ ചേരും; ഉപതെരഞ്ഞെടുപ്പിന്‍റെ കരുത്തില്‍ ഭരണപക്ഷം, വിവാദങ്ങളും അരൂരും ആയുധമാക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Oct 27, 2019, 8:09 AM IST
Highlights
  • കരുത്തരായി ഭരണപക്ഷം അരൂർ പിടിച്ച് പ്രതിപക്ഷം
  • വിവാദങ്ങൾ ഇനി സഭയില്‍
  • ഭരണപക്ഷത്തെ അംഗബലം 91 ൽ നിന്നും 93 ആയി ഉയർന്നു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ തുടങ്ങും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. ഉപതെരഞ്ഞെടുപ്പിലെ നേട്ടത്തിന്‍റെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം എത്തുമ്പോൾ അരൂർ ജയവും മാർക്ക് ദാനവും കിഫ്ബി വിവാദവുമൊക്കെ ഉയർത്തി  പിടിച്ചുനിൽക്കാനാകും പ്രതിപക്ഷ ശ്രമം.

പ്രതിപക്ഷനിര 47 ൽ നിന്നും 45 ആയി കുറഞ്ഞു. ഇതുതന്നെയാണ് ഭരണപക്ഷത്തെ വലിയ ആത്മവിശ്വാസം. ലോക്സഭാ തെരഞ്ഞെടുപ്പിലെ 19-1ന്‍റെ കനത്ത തോൽവിയിൽ പാലാ അടക്കം കൂട്ടി ഉപതരെഞ്ഞെടുപ്പിൽ 3-3 എത്തിയത് ഭരണപക്ഷത്തിന്‍റെ കരുത്ത് വല്ലാതെ കൂട്ടുന്നു. പാലായും വട്ടിയൂർകാവും കോന്നിയും പിടിച്ചെടുത്തത് തന്നെയാകും ഭരണപക്ഷത്തിനറെ തുറപ്പുചീട്ട്. അതേസമയം തിരിച്ചടിക്കിടയിലെയും പ്രതിപക്ഷ പിടിവിള്ളി അരൂരിലെ അട്ടിമറി ജയം തന്നെ. 

സിപിഎമ്മിലെ ഉൾപ്പാർട്ടി പോരടക്കം ഉയർത്തിയുള്ള കടന്നാക്രമണം പ്രതീക്ഷിക്കാം. ഒപ്പം പ്രചാരണ കാലത്ത് കത്തിപ്പടർന്ന മാർത്ത് ദാന- കിഫ്ബി വിവാദങ്ങളും ആയുധങ്ങളാണ്. മാർക്ക്ദാനം റദ്ദാക്കിയെങ്കിലും ജലീലിനെ വിടാൻ പ്രതിപക്ഷം ഒരുക്കമല്ല. പാലാ തോൽവിക്ക് പിന്നാലെ വീണ്ടും തർക്കം ഉടലെടുത്തതിന്‍റെ പ്രശ്നങ്ങളുമായാകും കേരള കോൺഗ്രസ് സഭയിലെത്തുന്നത്. 

യുഡിഎഫ്-എൽഡിഎഫ് വിമർശനത്തിൽ പിടിച്ചുനിൽക്കാൻ ഒ രാജഗോപാലും പിസി ജോർജ്ജും വല്ലാതെ പാടുപെടും. എൻഡിഎയിൽ ഇങ്ങനെ തുടരനാകില്ലെന്ന് ജോർജ്ജ് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. നവംബർ 21 വരെ ചേരുന്ന സമ്മേളനം പ്രധാനമായും നിയമനിർമ്മാണമാണ് ലക്ഷ്യമിടുന്നതെങ്കിലും രാഷ്ട്രീയ ചർച്ചകൾ തന്നെയാകും സഭയെ ചൂട് പിടിപ്പിക്കുക.

click me!