
കൽപ്പറ്റ: ഓർക്കാനിഷ്ടമില്ലാത്ത നാളുകൾക്ക് വിട നൽകി അതിജീവനത്തിനായി വീണ്ടും ചൂരൽമലയിലെ തോട്ടം തൊഴിലാളികൾ. ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഹാരിസൺ മലയാളം പ്ലാന്റേഷനിൽ തൊഴിലാളികൾ എത്തുന്നത്. നേരത്തെ, വിളവെടുപ്പ് ജോലികൾ പുനരാരംഭിക്കുന്നതിന് അനുമതി തേടി കമ്പനി അധികൃതരെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളോടെ ജോലികൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു. രാവിലെ തന്നെ തൊഴിലാളികൾ തോട്ടം മേഖലയിലെത്തി. ഉരുൾ പൊട്ടലിൽ മരിച്ചവർക്കായി അനുശോചന യോഗത്തോടെയാണ് പണികൾ തുടങ്ങിയത്. എച്ച് എം എൽ പ്ലാൻ്റേഷനിൽ എത്തിയ തൊഴിലാളികൾ ജോലി തുടങ്ങി.
അതേസമയം, വൈകിട്ട് 3 മണി വരെയാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്. മഴയുള്ളപ്പോൾ ജോലി ചെയ്യരുത്, കൊണ്ടുവരുന്ന ഭാരം തുടങ്ങിയവയിൽ നിയന്ത്രണങ്ങളേപ്പെടുത്തിയിട്ടുണ്ട്. ഒന്നരമാസത്തിനു ശേഷമാണ് തൊഴിലാളികളെത്തുന്നത്. കുറച്ചുപേരാണ് ജോലിക്കെത്തിയിട്ടുള്ളത്. പ്രാരംഭ ജോലികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും തേയില മൂപ്പെത്തിയതിനാൽ വെട്ടിയതിൽ കുറച്ചു ഭാഗമേ ഉപയോഗിക്കാനാകൂവെന്നും തൊഴിലാളികൾ പറയുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെത്തുമെന്നാണ് പ്രതീക്ഷ.
41 പേരാണ് ദുരന്തത്തിൽ മരിച്ചുപോയത്. ഒന്നരമാസമായി ജോലി ചെയ്തിട്ട്. പലരും പലയിടങ്ങളിലായിപ്പോയി. മേപ്പാടിയിൽ നിന്ന് ഇങ്ങോട്ടുവരണമെങ്കിൽ വാഹനം ഏർപ്പാടാക്കി നൽകണം. കമ്പനി വാഹനം ഏർപ്പാടാക്കുകയാണെങ്കിൽ ജോലിയ്ക്ക് വരണമെന്നാണ് ആഗ്രഹമെന്ന് സഹ ജോലിക്കാർ പറഞ്ഞതായി തൊഴിലാളികൾ പറയുന്നു. വിവിധ സ്ഥലങ്ങളിലെ തൊഴിലാളികളെ എത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam