ഇന്നലെ അർധരാത്രിയോടെയാണ് ദാരുണസംഭവം നടന്നത്. അക്രമത്തിൽ നാല് വയസുള്ള കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തമ്മിൽ അകന്നു താമസിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. സംഭവത്തിൽ വളർത്തുമകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയാണ് പിടിയിലായിരിക്കുന്നത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. ഇന്നലെ അർധരാത്രിയോടെയാണ് ദാരുണസംഭവം നടന്നത്. അക്രമത്തിൽ നാല് വയസുള്ള കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തമ്മിൽ അകന്നു താമസിക്കുകയായിരുന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. 

രാത്രിയോടെ വീട്ടിലെത്തിയ റാഫി ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തി. ശബ്ദം കേട്ടെത്തി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് നസീറിനും ഭാര്യ സുഹ്റയ്ക്കും വെട്ടേറ്റത്. കുട്ടിയെയും എടുത്ത് ഭാര്യ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിയുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട അവകാശത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. റാഫിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈയിലെ ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നു. പ്രതിയുടെ ആരോ​ഗ്യനില പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് അറിയിച്ചു. ​ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

പ്രതി റാഫി മയക്കുമരുന്നിന് അടിമയെന്ന് കൊല്ലപ്പെട്ട നസീറിൻ്റെ ബന്ധു വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിന്നാലെയാണ് ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. മൂന്നുമാസമായി കേസ് നടക്കുന്നു. അഞ്ചുമാസം മുമ്പ് ഭർതൃവീട് വിട്ടിറങ്ങിയതാണ്. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നും ബന്ധു വെളിപ്പെടുത്തി. 

'ഉപ്പയെയും ഉമ്മയെയും വെട്ടി, ഞങ്ങളെ രക്ഷിക്കണമെന്ന് പെണ്‍കുട്ടിയും മകനും പറഞ്ഞു'