'കർഷകരുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നത് പരിഗണനയിൽ, നടുവണ്ണൂർ കേരഫെഡ് അഴിമതി ആരോപണം അന്വേഷിക്കും': കൃഷിമന്ത്രി

By Web TeamFirst Published Jun 12, 2021, 3:48 PM IST
Highlights

അഴിമതി ആരോപണം ഉയർന്ന നടുവണ്ണൂരിലെ കേരഫെഡിൽ  ഓഡിറ്റിംഗ് പരിഗണിക്കും. ആരോപണങ്ങളിൽ അന്വേഷണ ത്തിന് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും  മന്ത്രി

തിരുവനന്തപുരം: വിളനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് കൃഷി മന്ത്രി പി പ്രസാദ്. മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. വിള ഇൻഷുറൻസ് നഷ്ടപരിഹാരം കൂട്ടുന്നത് പരിഗണിക്കുന്നതിനൊപ്പം തന്നെ വന്യമൃഗ ശല്യം നേരിടുന്നവർക്കുള്ള നഷ്ട പരിഹാരവും വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മന്ത്രിയോട് ചോദിക്കാൻ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ടൌട്ടേ ചുഴലിക്കാറ്റിന് മുമ്പ് വിളനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുക  ജൂൺ ഒന്നിന് മുമ്പ് തന്നെ അനുവദിച്ചിട്ടുണ്ട്. അത് കർഷകർക്ക് വേഗത്തിൽ വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. കർഷകർക്ക് സാധ്യമായ എല്ലാ സഹായവും നൽകും. ഗുണമേന്മയുള്ള വിത്തുകൾ ഉറപ്പാക്കും. കുറ്റ്യാടിയിലെ നാളികേര പാർക്ക് രൂപീകരണവുമായി മുന്നോട്ട് പോകും. 10 ലക്ഷം വിത്തുതേങ്ങ കുറ്റ്യാടിയിൽ നിന്നും ശേഖരിക്കും. ലോക്ഡൌണിൽ നഴ്സറികൾ പ്രവർത്തിക്കുന്നതിന് ക്രമീകരണമുണ്ടാക്കും. 

അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ നയം. അത് തന്നെ നടപ്പിലാക്കും. അഴിമതി ആരോപണം ഉയർന്ന നടുവണ്ണൂരിലെ കേരഫെഡിൽ ഓഡിറ്റിംഗ് പരിഗണിക്കും. ആരോപണങ്ങളിൽ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടിയ ചോദ്യത്തോട് മന്ത്രി വ്യക്തമാക്കി. 

വെറ്റില കർഷകരുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. കുട്ടനാട്ടിലെ നെല്ല് സംഭരണം പരാതിയില്ലാതെ പൂർത്തിയാക്കാൻ ശ്രമിക്കും. ലോക്ഡൊൺ ഇളവുകൾ ആരംഭിച്ചാൽ കൊവിഡ് മാനദണ്ധങ്ങൾ പാലിച്ച് കുട്ടനാട് സന്ദർശിച്ച് കർഷകരെ കാണാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. നെല്ല് ഉൽപ്പാദനം വർധിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. തരിശ് രഹിത കേരളത്തിനുവേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കശുവണ്ടി സംഭരണത്തിന് ഉടൻ നടപടിയുണ്ടാകും. കശുമാങ്ങയിൽ നിന്നുള്ള ഫെനി  ഉൽപ്പാദനം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

 

 

click me!