വനംകൊള്ള: വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ, സംസ്ഥാന നേതൃയോഗം വിളിക്കും

By Web TeamFirst Published Jun 12, 2021, 2:40 PM IST
Highlights

വിവാദങ്ങളിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന അവശ്യവും ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃയോഗം വിളിക്കാനുള്ള നീക്കം. 

തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സംസ്ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലാണ് വീഴ്ചയുണ്ടായതെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സിപിഐ നേതൃത്വത്തിന്റെ വീഴ്ച കൂടി പരിശോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. 

വിവാദങ്ങളിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന അവശ്യവും ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃയോഗം വിളിക്കാനുള്ള നീക്കം. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിലെ സിപിഐ കൈകാര്യം ചെയ്ത വനം, റവന്യൂ വകുപ്പുകൾക്കെതിരെയാണ് ആരോപണമുയർന്നത്. അതേസമയം റവന്യൂഭൂമിയിലെ മരംമുറി ഉത്തരവ് എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയത്. 

ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മരംകൊള്ള അന്വേഷിക്കുന്നത്. വയനാട് മാത്രമല്ല സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ വിജിലൻസ്- വനം ഉദ്യോഗസ്ഥരുൾപ്പെടെ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നത്. വനം നിയമങ്ങളുടെ ലംഘനവും, അഴിമതിയും ഗൂഡാലോചനയും സംഘം അന്വേഷിക്കും. 

click me!