
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യം വച്ച് പ്രതിപക്ഷം ആക്രമണത്തിന് ഒരുങ്ങുമ്പോൾ വരാനിരിക്കുന്നത് രാഷ്ട്രീയപ്പോര്. അതേസമയം നിയമപരമായ നിലനിൽപ്പില്ലാത്ത ആരോപണം ഏറ്റുപിടിക്കേണ്ടെന്ന നിലപാടിലാണ് സിപിഎമ്മും സർക്കാരും. കരാറിലെ സുതാര്യതയില്ലായ്മയും ഇടപാടിലെ ക്രമവിരുദ്ധതയും പുറത്ത് വന്ന രേഖകളുടെ ബലത്തിൽ പൊതുജനത്തിന് ബോധ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തൽ.
രമേശ് ചെന്നിത്തലയും വിഡി സതീശനും പരസ്പരം മത്സരിച്ച് ഉന്നയിച്ച ആരോപണങ്ങൾ പ്രത്യക്ഷ സമരങ്ങളിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. പൊതുമേഖല സ്ഥാപനമായ കെൽട്രോണിനെ മുൻ നിർത്തിയുള്ള അഴിമതിയിൽ ആരോപണങ്ങൾ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ്. ഉപകരാർ എടുത്ത പ്രസാഡിയോ കമ്പനി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ബിനാമി സ്ഥാപനമാണെന്ന ആരോപണം കടുപ്പിപ്പിക്കുന്ന പ്രതിപക്ഷം, സർക്കാരിനെ മറുപടി പറയാൻ വെല്ലുവിളിക്കുന്നു.
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നീക്കങ്ങൾ ഏറ്റുപിടിക്കേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടിയും സർക്കാരും. നിയമപരമായി നിലനിൽക്കുന്ന ഒരാരോപണവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഭരണ നേതൃത്വം ഉറപ്പിച്ച് പറയുന്നു. വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയും. മുൻസർക്കാരിന്റെ കാലത്തെ ഇടപാടുകൾ മുൻനിർത്തി പ്രത്യാക്രമണത്തിലും ഭരണപക്ഷം കോപ്പ് കൂട്ടുന്നു. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെല്ലാം വികസന വിരുദ്ധ നടപടികളെന്ന് അക്കമിട്ട് നിരത്താനാണ് ഇടത് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam