
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ മുഹമ്മദ് ഹനീഷ് ആശുപത്രി സംരക്ഷണ ഓര്‍ഡിനൻസിന്റെ തിരക്കിലെന്നാണ് വിശദീകരണം. ക്യാമറ പദ്ധതിയിലെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് അന്തിമമാക്കുമെന്നും പറയുന്നു. എന്നാൽ കെൽട്രോൺ നടത്തിയ നിയമലംഘനങ്ങളും കരാർ വിശദാംശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തര പ്രാധാന്യത്തോടെ സമര്‍പ്പിക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാരിലുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് വിശദാംശങ്ങൾ കൂടി അറിഞ്ഞ ശേഷം നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
റോഡ് ക്യാമറ പദ്ധതിയിൽ ആരോപണമുന്നയിച്ചത് കരാര്‍ കിട്ടാത്തവരല്ല, അഴിമതി കാരണം പിന്‍മാറിയ കമ്പനികളെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ണാടകയിൽ നാല്‍പതു ശതമാനം കമ്മീഷനെങ്കിൽ കേരളത്തിൽ 80 ശതമാനാണ് കമ്മീഷനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടവേളക്ക് ശേഷമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റോഡിലെ ക്യാമറ വിവാദത്തിൽ ആരോപണവുമായി എത്തുന്നത്. കരാര്‍ കിട്ടാത്തവരാണ് പദ്ധതിയിൽ അഴിമതി ആരോപിക്കുന്നതെന്ന ന്യായീകരണത്തിൽ ഒരു കഴമ്പുമില്ല. കെൽട്രോണിനെ വെള്ളപൂശാനാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം മുഹമ്മദ് ഹനീഷിന് വിദേശത്തേക്ക് പോകാൻ അഞ്ച് ദിവസത്തെ അവധിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് ഇനിയും വൈകാനാണ് സാധ്യത. റോഡിൽ സ്ഥാപിച്ച ക്യാമറകളൽ പതിയുന്ന നിയമലംഘനത്തിന് വരുന്ന അഞ്ചാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം. മുന്നോടിയായി ഗതാഗത കമ്മീഷണറുടെ സാന്നിധ്യത്തിൽ 24 വ് സാങ്കേതിക സമിതി വീണ്ടും യോഗം ചേരും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam