
കോഴിക്കോട്: വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമായിട്ടും കരിപ്പൂരിൽ സര്‍വീസുകള്‍ തുടങ്ങാനാകാതെ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍. വ്യോമയാന മന്ത്രാലയത്തിലെ ചുവപ്പ് നാടയില്‍ അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. അനുമതി വൈകിപ്പിക്കുന്നതിന് പിന്നിൽ ദൂരൂഹതയുണ്ടെന്നാണ് ആരോപണം. റണ്‍വേ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സജ്ജമായത് 2017 മെയില്‍.
കോഡ് ഇ വിഭാഗത്തില്‍പ്പെട്ട നാല് തരം വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ അനുമതി തേടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അനുകൂലമായ സമഗ്ര സാധ്യതാ പഠന റിപ്പോര്‍ട്ട് ജനുവരിയില്‍ രണ്ടാം വാരത്തില്‍ എയര്‍പോര്ട്ട് അതോറിറ്റിയുടെ ഓപറേഷന്‍സ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ ഇതുവരേയും വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി ലഭിച്ചിട്ടില്ല.
എമിറേറ്റ്സ്, സൗദിയ വിമാനക്കമ്പനികളുടെ കോഡ് ഇ വിമാനങ്ങള്‍ക്കായുള്ള അപേക്ഷകളും വ്യോമയാന മന്ത്രാലയത്തിന്‍റെ ചുവപ്പ് നാടയില്‍ തന്നെ. എമിറേറ്റ്സിന്‍റെ അപേക്ഷയില്‍ കരിപ്പൂരില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ട് ഏപ്രീല്‍ ആദ്യത്തിലും സൗദിയയുടേത് ഏപ്രീല്‍ രണ്ടാം വാരത്തിലും എയര്‍പോര്‍ട്ട് അഥോറിറ്റിയില്‍ എത്തിയെങ്കിലും നടപടിയില്ല.
കോഡ് ഇ വിമാനങ്ങള്‍ കൂടുതല്‍ വരുന്നതോടെ കരിപ്പൂരിലേക്കുള്ള സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. ഇത് അവധിക്കാലത്ത് അടക്കം ടിക്കറ്റ് നിരക്ക് പകുതി വരെ കുറയ്ക്കാന്‍ സഹായിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam