'2 മണിക്കൂറോളം ചെന്നൈക്ക് മുകളിൽ പറന്ന ശേഷം അടിയന്തര ലാൻഡിംഗ്', വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെസി, അന്വേഷണം വേണം; പ്രതികരിച്ച് എയർ ഇന്ത്യ

Published : Aug 11, 2025, 12:03 AM IST
air india kc venugopal

Synopsis

അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ പ്രതികരിച്ച് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ പ്രതികരിച്ചത്. അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്നാണ് യു ഡി എഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് പ്രതികരിച്ചത്.

അതിനിടെ വിഷയത്തിൽ പ്രതികരിച്ച് എയർ ഇന്ത്യയും രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തെ തുടർന്നുള്ള മുൻകരുതലിനായാണ് ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും അടിയന്തര ലാൻഡിംഗ് നടത്തിയതെന്നുമാണ് എയർ ഇന്ത്യ പറയുന്നത്. ചെന്നൈയിൽ വിമാനത്തിന്‍റെ പരിശോധന നടത്തുന്നുവെന്നും പകരം സൗകര്യം സജ്ജമാക്കുമെന്നും എയർഇന്ത്യ വക്താവ് വ്യക്തമാക്കി. എം പിമാരടക്കം 160 പേരുടെയും പരിശോധന പൂർത്തിയായെന്നും ഉടൻ തന്നെ മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് വിവരിച്ചു.

നേരത്തെ റഡാറുമായുള്ള ബന്ധത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയർ ഇന്ത്യ 2455 വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കം കേരളത്തിൽ നിന്നുള്ള 4 എം പിമാരും തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന എം പിമാർ.

അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാർ കണ്ടെത്തിയതോടെ, രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയിൽ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം