15 മിനുട്ടോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നിൽ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗുലുരുവിലേക്ക് പുറപ്പെട്ട ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു
കായംകുളം: കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു. എഐവൈഎഫ് പ്രവർത്തകരാണ് ബസ്സ് തടഞ്ഞത്. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാർ മർദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. 15 മിനുട്ടോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നിൽ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗുലുരുവിലേക്ക് പുറപ്പെട്ട ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നൽകി എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാർ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയിൽ വച്ച് കല്ലട ജീവനക്കാർ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.