
തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാർ ഭരണം വരാൻ കെ സുധാകരൻ ഒരിക്കലും അവസരം ഉണ്ടാക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കണ്ണൂരിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവാണ് കെ സുധാകരൻ. പിണറായി ഭരണം വീണ്ടും വരാൻ സുധാകരൻ അവസരമുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയോട് ഇടഞ്ഞ് വിമത നീക്കം നടത്തുമെന്ന് സൂചന നൽകിയ കെ. സുധാകരനോട് ഏറ്റവും ഒടുവിൽ സംസാരിച്ച് അനുനയിപ്പിച്ചത് എ. കെ ആന്റണിയായിരുന്നു. പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനൊരുങ്ങിയ സുധാകരന് കണ്ണൂർ സീറ്റ് തന്നെ നൽകിയാണ് പാർട്ടി അനുനയിപ്പിച്ചത്. എന്നാൽ കെ സുധാകരനുമായുള്ള താൻ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണത്തെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം സുധാകരൻ പാർട്ടി വിടുന്നതിലേക്ക് എത്തി നിൽക്കവേ അയഞ്ഞ് കോൺഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എ.കെ ആൻ്റണിയെ ഇടപെടുത്തി ഒരു അനുനയനീക്കത്തിലേക്ക് കോൺഗ്രസ് എത്തിയത്. കടുത്ത നീക്കം പാടില്ലെന്നും മൂന്നാം പിണറായി സർക്കാർ വരാൻ കാരണമാകരുതെന്നും ആന്റണി സുധാകരനോട് സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam