
തിരുവനന്തപുരം: ബംഗളുരുവിൽ കേരളത്തിന്‍റെ കെഎസ്ആർടിസി ബസുകള്‍ പിടിച്ചെടുത്ത സംഭവം കര്‍ണാടകത്തിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പരസ്പര ധാരണയോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കര്‍ണാടകയിലെ ഉദ്യോഗസ്ഥരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ചട്ടം ലംഘിച്ച് സ്കാനിയ ബസില്‍ പരസ്യം പതിച്ചതിനായിരുന്നു കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകള്‍ ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്തത്.പല തവണ കേരളം ആവശ്യപ്പെട്ടിട്ടും ബസ് വിട്ടു നൽകാൻ കർണാടക ഗതാഗത വകുപ്പ് തയ്യാറായില്ല. ഞായറാഴ്ച വൈകിട്ടോടെ ഗതാഗതകമ്മീഷണർ കർണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് മന്ത്രി എ കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലേക്ക് എത്തിയ കർണാടക ആർടിസിയുടെ 7 ബസുകൾ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിടിച്ചെടുത്ത ബസുകള്‍ വിട്ടയച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam