ഇടുക്കി സീറ്റിന് ഇതുവരെ കോൺഗ്രസ് അവകാശം ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും കേരള കോൺഗ്രസിന് അവകാശപ്പെട്ടത്.
തൊടുപുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇടുക്കി സീറ്റ് കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണെന്നും ഇപ്പോഴും അവകാശമുണ്ടെന്നും പിജെ ജോസഫ്. ഇടുക്കി സീറ്റിന് ഇതുവരെ കോൺഗ്രസ് അവകാശം ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും കേരള കോൺഗ്രസിന് അവകാശപ്പെട്ടത്. യഥാർത്ഥ കേരള കോൺഗ്രസ് ഒന്നാണെന്നും അത് ബ്രാക്കറ്റില്ലാത്ത കോൺഗ്രസാണെന്നും, കേരളാ കോൺഗ്രസ് എമ്മിനെ പരിഹസിച്ച് പിജെ ജോസഫ് പറഞ്ഞു.
വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ കേരളാ കോൺഗ്രസ്
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്.10 സീറ്റിൽ തന്നെ മത്സരിക്കണമെന്നാണ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനും പാർട്ടി ചെയർമാൻ പി ജെ ജോസഫിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പാർട്ടി മത്സരിക്കുന്ന ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് ആവശ്യവും പരിഗണിക്കും. നിലവിൽ മത്സരിക്കുന്ന പത്ത് സീറ്റുകളും വേണം എന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട്, ഇടുക്കി സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ സീറ്റുകൾ നൽകുന്നതിനോട് കേരള കോൺഗ്രസിന് വിയോജിപ്പാണ്. പൂഞ്ഞാർ പകരം നൽകിയാൽ ഏറ്റുമാനൂർ കോൺഗ്രസിന് വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറാണ്.
മാണി സി കാപ്പനെതിരെ ജോസ് കെ മാണി
കോട്ടയം: പാലാ എം എൽ എ മാണി സി കാപ്പനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലായിലെ വികസന പ്രവർത്തനങ്ങളിൽ എം എൽ എ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും എന്നിട്ട് വികസനം മുടക്കുന്നത് ജോസ് കെ മാണിയാണെന്ന് പറഞ്ഞു നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെയും ഒരു വിഷയത്തിലും ഫോളോ അപ്പ് നടത്താതെയും മറ്റുള്ളവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും ജോസ് അഭിപ്രായപ്പെട്ടു. പാലായിൽ കെ എം മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും അതിനപ്പുറം മാണി സി കാപ്പൻ എന്ത് ചെയ്തെന്നും ജോസ് കെ മാണി ചോദിച്ചു. എൽ ഡി എഫ്. മധ്യമേഖല ജാഥയുമായി ബന്ധപ്പെട്ട് കെ കെ ശൈലജ, പി പി സുനീർ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ജോസിന്‍റെ വിമർശനം.


