
ദില്ലി:വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ അജിത് പവാര്‍ പക്ഷം നേതാവ് എന്‍എ മുഹമ്മദ് കുട്ടി രംഗത്ത്. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ ശരദ് പവാര്‍ പക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജിത് പവാര്‍ വിഭാഗം രംഗത്തെത്തിയത്. തുടര്‍ നടപടികളുടെ ഭാഗമായി കേരള നിയമസഭയിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. അജിത് പവാറിന് ഒപ്പം നിന്നില്ല എങ്കിൽ അയോഗ്യരാക്കാൻ നിയമനടപടികളിലേക്ക് കടക്കും.
ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം. രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടത്. എൻസിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകും. കേരളത്തിൽ രണ്ട് വിഭാഗത്തിനും എൽഡിഎഫിന് ഒപ്പം പോകാൻ കഴിയും. എൻസിപി ഏറെക്കാലമായി എൽഡിഎഫിന് ഒപ്പമാണ്. എകെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും ഒപ്പം നിന്നില്ലെങ്കില്‍ അയോഗ്യതാ നടപടികളിലേക്ക് കടക്കുമെന്നും എന്‍എ മുഹമ്മദ് കുട്ടി വ്യക്തമാക്കി. എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും അജിത് പവാര്‍ പക്ഷത്തിന് നല്‍കികൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കഴിഞ്ഞ ദിവസമുണ്ടായത്. ഇതോടൊപ്പം ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേരും ചിന്ഹവും അനുവദിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam