താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലും എൻഎച്ച്എയ്ക്കും മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.

തിരുവനന്തപുരം: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എയ്ക്കും മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. കോഴിക്കോട് - മുത്തങ്ങ (എൻഎച്ച് 766) നാലുവരിപ്പാത വികസനത്തിനും ചിപ്പിളിത്തോട് - മരുതിലാവ് - തളിപ്പുഴ ചുരം ബൈപ്പാസിനുമുള്ള വിശദ പഠന റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനമാണ് ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ കൈമാറിയത്.

താമരശ്ശേരി ചുരത്തിലെ ദീർഘകാല ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഈ പ്രൊജക്റ്റ്‌ അത്യന്താപേക്ഷിതമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വയനാടിന്റെയും ഒപ്പം മലബാർ മേഖലയുടെയും വികസനത്തിനും സുഗമമായ കണക്റ്റിവിറ്റിക്കും ഇത് വഴിതുറക്കും. ഡി പി ആർ നടപടികൾ വേഗത്തിലാക്കി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എഐക്കും മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് അദ്ദേഹം ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പു നൽകി.