
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ 29 ന് കോടതി വിധി പറയും. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരം ചെറിയൊരു സ്ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാർട്ടി നൽകിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്. 180 സിസിടിവി പരിശോധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറ് വരെയാണ് ജിതിനെ റിമൻഡ് ചെയ്തിരിക്കുന്നത്. ജിതിനെതിരായ തെളിവുകള്‍ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെൻ്റർ ആക്രണത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടും നിർണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.
Also Read: എകെജി സെന്റർ ആക്രമണം: ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ചു, ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി
അതേസമയം, എകെജി സെന്‍റർ ആക്രമണക്കുമ്പോള്‍ പ്രതിയായ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അക്രമണ സമയത്ത് ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ജിതിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam