എകെജി സെന്റർ ആക്രമണം: ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ചു, ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി
പൊലീസ് വാഹനം ഒഴിവാക്കി പുലർച്ചെയാണ് ജിതിനെ എകെജി സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടത്താൻ ഉപയോഗിച്ച സ്കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചു
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി പുലർച്ചെ തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. പൊലീസ് വാഹനം ഒഴിവാക്കിയായിരുന്നു എകെജി സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് പുലർച്ചെ തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലിൽ ഉപേക്ഷിച്ചതായി ജിതിൻ മൊഴി നൽകിയെന്ന് ക്രൈംബാഞ്ച് അറിയിച്ചു. നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു നേരത്തെ നൽകിയ മൊഴി. ആക്രമണം നടത്താൻ ഉപയോഗിച്ച സ്കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം പൊലീസിന് കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ജിതിനെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി കൂട്ടി ചോദിക്കില്ല എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.