Alexander Jacob : 'ഹാർവാർഡ് അപാരത' അഭിരാമിനെ അഭിനന്ദിച്ചും സ്വയം ന്യായീകരിച്ചും അലക്സാണ്ടർ ജേക്കബ്

By Web TeamFirst Published Dec 6, 2021, 9:21 PM IST
Highlights

''ഒരു സന്യാസി ന്യൂയോർക്കിൽ വെള്ളക്കാരോട് നടത്തിയ പ്രസംഗമാണ് താൻ ഉദ്ധരിച്ചത്, യൂട്യൂബിൽ കണ്ടതാണ് ഈ പ്രസംഗം.‌‌ ഒരു സന്യാസി വര്യൻ കള്ളം പറയുമെന്ന് കരുതിയില്ല'' ഇതാണ് അലക്സാണ്ട‌ർ ജേക്കബിന് പറയാനുള്ളത്.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൻ ട്രോളായി മാറിയ ഹാർവാ‍ർഡ് ഹോസ്റ്റൽ (Harvard Hostel)  പ്രസംഗത്തിൽ വിശദീകരണവുമായി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് (Alexander Jacob). തന്റെ പ്രസംഗത്തിലെ പരാമർശത്തിലെ പിഴവ് കണ്ടെത്തിയ പ്ലസ് ടു വിദ്യാർഥിയെ മുൻ ഡിജിപി അഭിനന്ദിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമാണ് അടർത്തിയെടുത്ത് പ്രചരിപ്പിച്ചതെന്നാണ് അലക്സാണ്ടർ ജേക്കബ് പറയുന്നത്. ഒന്നരമണിക്കൂറോളം നീണ്ട ക്ലാസിനൊടുവിൽ വിരസത അകറ്റാൻ വേണ്ടി പറഞ്ഞ കഥയാണെന്നാണ് മുൻ ഡിജിപിയുടെ വിശദീകരണം.

''ഒരു സന്യാസി ന്യൂയോർക്കിൽ വെള്ളക്കാരോട് നടത്തിയ പ്രസംഗമാണ് താൻ ഉദ്ധരിച്ചത്, യൂട്യൂബിൽ കണ്ടതാണ് ഈ പ്രസംഗം.‌‌ ഒരു സന്യാസി വര്യൻ കള്ളം പറയുമെന്ന് കരുതിയില്ല'' ഇതാണ് അലക്സാണ്ട‌ർ ജേക്കബിന് പറയാനുള്ളത്. ഹാർവാഡിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് ചരിത്ര വിഭാഗത്തോടാണ് അഭിരാം വിശദീകരണം ചോദിച്ചതെന്ന് പറയുന്ന മുൻ ‍ഡിജിപി ഒരു പക്ഷേ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് അറിയില്ല എന്നായിരിക്കാം ചരിത്ര വിഭാഗം മറുപടി നൽകിയത് എന്നും അവകാശപ്പെട്ടു. 

അഭിരാമിന് സർവകലാശാല നൽകിയ മറുപടി ചുവടെ ചേർക്കുന്നു. 

ഒരു ടെലിവിഷൻ ഷോയിൽ താൻ പങ്കെടുത്തതിന്റെ പേരിലാണ് തനിക്കെതിരായ പ്രചാരണമെന്നാണ് അലക്സാണ്ടർ ജേക്കബ് അവകാശപ്പെടുന്നത്. ടെലിവിഷൻ ചാനലുമായുള്ള തർക്കത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കേണ്ടതില്ല. ഹാർവാഡ് അല്ല കേരളം ഇന്ന് നേരിടുന്ന പ്രശ്നം. തകർന്ന റോഡുകളും , പ്രളയവുമാണ് അതേ കുറിച്ചാകണം സോഷ്യൽ മീഡിയ ചർച്ച ചെയ്യേണ്ടത്. മുൻ ‍ഡിജിപി പറയുന്നു. 

അലക്സാണ്ട‌ർ ജേക്കബിന്റെ വിവാദമായ വാക്കുകൾ

''ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ (Harvard University) വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കി (Hostel). എന്നിട്ട് 16 ദിശയിലേക്ക് കുട്ടികളെ തിരിച്ചിരുത്തി. എന്നിട്ട് പഠിക്കാൻ പറഞ്ഞു, എന്നിട്ട് അവരുടെ മാർക്ക് എല്ലാ ദിവസവും കംപ്യൂട്ട് ചെയ്യണം. ആറ് മാസം കഴിഞ്ഞപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ (Scientists) ഞെട്ടിപ്പോയി. തെക്കോട്ട് തിരിഞ്ഞിരുന്ന പഠിച്ച കുട്ടികളുടെ മാർക്ക് 15 ശതമാനം വരെ താഴേക്ക് വന്നു. 62 ശതമാനം ഫസ്റ്റ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 42 ശതമാനമായി തേർഡ് ക്ലാസിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ച കുട്ടികളുടെ മാർക്ക് ആറ് മാസം കൊണ്ട് 15 ശതമാനം മേൽപോട്ട് വന്നു. 42 ശതമാനം തേർഡ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 62 ശതമാനം വാങ്ങി ഫസ്റ്റ് ക്ലാസിലേക്ക് ഉയർന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ  പുനർനിർമ്മിച്ചു.'' 


ഹാർവാർഡ് യൂണിവേഴ്സിറ്റിയെക്കുറിച്ച് മുൻ ഡിജിപി പറഞ്ഞ ഈ കാര്യങ്ങളിലെ പൊരുൾ അന്വേഷിക്കുകയാണ് അഭിരാം അരുൺ എന്ന പ്ലസ്ടു വിദ്യാ‌ത്ഥി ചെയ്തത്.  കൊല്ലം ജില്ലയിലെ കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് അഭിരാം അരുൺ. ഒറ്റക്കേൾവിയിൽ തന്നെ  വീഡിയോയിലെ പരാമർശങ്ങളിൽ സംശയം തോന്നി എന്ന് അഭിരാം പറയുന്നു. ഇതിന് പിന്നാലെ അഭിരാം വിശദാംശങ്ങൾ തേടി ഹാ‌‌ർവാർഡ് സ‌ർവ്വകലാശാലയ്ക്ക് തന്നെ മെയിലയച്ചു. അതിന് മറുപടിയും വന്നു. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ലെന്നായിരുന്നു സ‌ർവ്വകലാശാലയുടെ മറുപടി. ഈ മറുപടി വച്ച് ശാസ്ത്രകേരളം എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തിൽ അഭിരാം ലേഖനം എഴുതി നൽകി. 

Read More: Harvard University : മുന്‍ ഡിജിപിയുടെ 'ഹാർവാര്‍ഡ് അപാരത' പൊളിച്ച് വൈറലായ പ്ലസ് ടുക്കാരന്‍ ഇവിടെയുണ്ട്...


'ഒരു ഹാർവാർഡ് അപാരത' എന്ന തലക്കെട്ടോടെയാണ് ശാസ്ത്രകേരളം മാസികയിൽ അഭിരാമിന്റെ ലേഖനം പ്രസിദ്ധീരിച്ചത്. ''അച്ഛൻ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആളാണ്. അച്ഛൻ ഒരു സുഹൃത്തുമായി ഞാൻ മെയിലയച്ച കാര്യം ചർച്ച ചെയ്തിരുന്നു. അവരാണ് ഈ മാസികയെക്കുറിച്ച് പറഞ്ഞതും താത്പര്യമെങ്കിൽ ഇതിനെക്കുറിച്ച് എഴുതാനും ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചത്. മാസിക ഇന്നലെ കിട്ടി. ആർട്ടിക്കിൾ വന്നതിനെക്കുറിച്ച് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അച്ഛനാണ്.'' അതിൽ നിന്നാണ് ഇത്രയും വൈറലായതെന്നും അഭിരാം വ്യക്തമാക്കുന്നു.

click me!