വിഴിഞ്ഞം തുറമുഖത്തിലെ 49% ഓഹരി എംഎസ്‍സി കമ്പനിക്ക് കൈമാറുന്നതിന് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കത്ത് നൽകി. ഈ പങ്കാളിത്തത്തിലൂടെ തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എംഡിയെയുമാണ് അറിയിച്ചത്. ധാരണ പത്രത്തിലെ വ്യവസ്തകളും ഇതിൽ ഉൾപ്പെടും. വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിൽ 16 ലക്ഷം ടിഇയു ആണ് ശേഷി.
ടിഐഎല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. 100ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവര്‍ഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ടിഐഎല്ലിനുണ്ട്. എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്.
എന്നാൽ, എംഎസ‍്‍സി-അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഷെയർ കൈമാറ്റം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ കുറിച്ച് സർക്കാരിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും വന്നാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
