2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വിൽക്കുമ്പോൾ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും. ഇത് കേരളത്തിൽ നടത്തുന്ന മുതൽമുടക്കാണെന്ന് ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചൂവെന്ന് തോന്നുന്നു- ടി.എം. തോമസ് ഐസക്ക് പ്രതികരിച്ചു.
ആലപ്പുഴ: വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ടി.എം. തോമസ് ഐസക്ക്. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സർക്കാരിന്റെ വിസാൽ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 61.5 ശതമാനം (5370 കോടി രൂപ) കേരള സർക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംങ് എന്ന നിലയിൽ കേരളത്തിനു കേന്ദ്രം വായ്പ നൽകുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്- തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
ഇപ്പോൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി 13000 കോടി രൂപയ്ക്ക് വിഴിഞ്ഞം പോർട്ടിനായി രൂപീകരിച്ച അദാനി കമ്പനിയുടെ 49 ശതമാനം ഓഹരികൾ വാങ്ങുന്നൂവെന്നാണ് റിപ്പോർട്ട്. 2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വിൽക്കുമ്പോൾ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും. ഇത് കേരളത്തിൽ നടത്തുന്ന മുതൽമുടക്കാണെന്ന് ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചൂവെന്ന് തോന്നുന്നു. ഇത് അദാനിയുടെ ഓഹരിക്ക് നൽകുന്ന വിലയാണ്. എന്നാൽ പോകുന്നത് അദാനിയുടെ പോക്കറ്റിലേക്കാണ്. ഇതാണ് ഡീലിന്റെ വലുപ്പം- ഐസക് പറയുന്നു.
സമുദ്ര മിഷൻ സംബന്ധിച്ച പുതിയ ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോർട്ടിന്റെ ഉടമസ്ഥനായ കേരള സർക്കാരിനോട് ചർച്ച ചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിർദ്ദേശമാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തോട് വ്യക്തമാക്കേണ്ടുന്ന ഒരു കാര്യം അദാനി കമ്പനി അധികൃതരുമായി അനൗപചാരികമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് ഏതെങ്കിലും ഘട്ടത്തിൽ ചർച്ച ചെയ്തിട്ടുണ്ടോ എന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് മംഗലാപുരത്ത് അദാനി കമ്പനി പ്രതിനിധികളെ കാണുന്നതിന് ചാർട്ടേർഡ് വിമാനത്തിൽ ദുരുഹമായൊരു സന്ദർശനം അദ്ദേഹം നടത്തിയിരുന്നുവല്ലോ. കേരള സർക്കാരിനെ പൂർണ്ണമായും മറയത്ത് ഇരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയെന്നത് അവിശ്വസനീയമാണ്.
കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഇത്തരത്തിൽ കുത്തകകൾക്കും വിദേശ കമ്പനികൾക്കും കൈമാറുന്നതിനുള്ള നീക്കമല്ല സമുദ്ര മിഷനിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ ഉറപ്പു പറയാനാകും? കേരളം മുഴുവൻ തീരദേശ, മലയോര ദേശീയപാത റോഡുകളാലും ഉൾനാടൻ ജലഗതാഗത മാർഗത്താലും തീരദേശ കപ്പൽ മാർഗത്താലും പരസ്പര ബന്ധിതമാക്കിയും വ്യവസായ കോറിഡോറുകളുടെയും പാർക്കുകളുടെയും ശൃംഖലകൾ സൃഷ്ടിച്ച് ഒരു വിജ്ഞാന തൊഴിൽ സമ്പദ്ഘടനയായി പരിവർത്തനം ചെയ്യുന്നതിനാണ് എൽഡിഎഫ് ലക്ഷ്യം വച്ചത്. ഇതിനു പകരം തുറമുഖങ്ങളെ അടിസ്ഥാനമാക്കി കപ്പൽ മാർഗ്ഗേണയുള്ള കയറ്റുമതി ഘനവ്യവസായങ്ങൾ സ്ഥാപിച്ച് പുതുയുഗ കേരളത്തെ സൃഷ്ടിക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നത്. ഇത് ഉയർത്താൻ പോകുന്ന പ്രശ്നങ്ങളുടെ നാന്ദിയാണ് അദാനിയുടെ ഓഹരി വിൽപ്പന- ഐസക് വിമർശിച്ചു.


