'അത് തെറ്റായിരുന്നു' കേസരിയുടെ പരിപാടിയിൽ പങ്കെടുത്ത് ആരതി ഉഴിഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് അലി മണിക്ഫൻ

By Web TeamFirst Published Oct 6, 2021, 4:58 PM IST
Highlights

കേസരി വാരികയുടെ അക്ഷരരഥയാത്രയിൽ പങ്കെടുത്ത് വിളക്ക് കൊളുത്തിയത് സംബന്ധിച്ച് ഉയർന്നുവന്ന വിവാദത്തിൽ വിശദീകരണവുമായി പത്മശ്രീ ജേതാവ്  അലി മണിക് ഫൻ

കോഴിക്കോട്: കേസരി വാരികയുടെ(Kesari Weekly) അക്ഷരരഥയാത്രയിൽ പങ്കെടുത്ത് വിളക്ക് കൊളുത്തിയത് സംബന്ധിച്ച് ഉയർന്നുവന്ന വിവാദത്തിൽ വിശദീകരണവുമായി പത്മശ്രീ ജേതാവ് അലി മണിക് ഫൻ(). കോഴിക്കോട് പന്തീരങ്കാവിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുകയും  ദീപാരരാധന നടത്തുകയും ചെയ്തതിലായിരുന്നു വിവാദം ഉയർന്നത്. 

പരിപാടിയിൽ പങ്കെടുത്ത് ഇത്തരമൊരു ചടങ്ങ് നിർവഹിക്കേണ്ടി വന്നതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നതായി അദ്ദേഹം  പറഞ്ഞു. പരിപാടിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളൊന്നും മനസിലാക്കി ആയിരുന്നില്ല പങ്കെടുത്തത്. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും മണിക്ഫന്‍ കൂട്ടിച്ചേര്‍ത്തു.

മണിക് ഫന്റെ കുറിപ്പ്

കേസരി വാരികയുടെ അക്ഷര രഥയാത്രക്ക് കോഴിക്കോട് പന്തീരങ്കാവിൽ നൽകിയ സ്വീകരണത്തിൽ ഞാൻ പങ്കെടുത്ത് ആരതി ഉഴിഞ്ഞത് വിവാദമായിരിക്കുകയാണല്ലോ. ഈ പരിപാടിയിൽ പങ്കെടുത്ത് ഇത്തരമൊരു ചടങ്ങ് നിർവഹിക്കേണ്ടി വന്നതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. ഇതിൽ പ്രയാസപ്പെടുന്ന എല്ലാവരോടും ക്ഷമ ചോദിക്കുകയും എൻ്റെ അബദ്ധം ചൂണ്ടിക്കാണിച്ചവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഞാൻ അടിയുറച്ച ഇസ്ലാമിക വിശ്വാസിയും കറകളഞ്ഞ ഏകദൈവത്വം അംഗീകരിക്കുന്ന വ്യക്തിയുമാണ്. ബഹുദൈവത്വപരമായ യാതൊന്നും വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉണ്ടാകാൻ പാടില്ലെന്നു തന്നെയാണ് എൻ്റെ നിലപാട്. 

ഈ വിവാദ സംഭവത്തിൽ എനിക്ക് അബദ്ധം സംഭവിച്ചതാണ്. ഒരു ലൈബ്രറി ഉൽഘാടനം എന്നോ മറ്റോ ആണ് ഞാൻ വിചാരിച്ചത്. പൊതുവിൽ ക്ഷണിക്കപ്പെടുന്ന പരിപാടികളിൽ കക്ഷി വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതാണ് എൻ്റെ രീതി. ഇതും അങ്ങനെയേ ഞാൻ മനസ്സിലാക്കിയിരുന്നുള്ളൂ. അതിനപ്പുറം ഈ പരിപാടിയുടെ രാഷ്ട്രീയ താൽപര്യങ്ങളൊന്നും ഞാൻ മനസ്സിലാക്കിയിരുന്നില്ല. 

പൊതുവിൽ നിഷ്കളങ്കവും ശുദ്ധവും പോസിറ്റീവുമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന ആളാണ് ഞാനെന്ന് എന്നെ അടുത്തറിയുന്ന എല്ലാവർക്കും ബോധ്യമുള്ളതാണല്ലോ. അതാണ്  ഈ സംഭവത്തിൽ എനിക്ക് വിനയായത്. വേദിയിലെത്തിയപ്പോഴാണ് എനിക്ക് പരിപാടി എന്താണെന്ന് മനസ്സിലായത്. അപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. സുഖമില്ലാതിരുന്നതിനാൽ ഭാര്യ കൂടെ ഉണ്ടായിരുന്നില്ല. 

സംഘാടകരുമായി ഫോണിൽ സംസാരിച്ചതും ഞാനായിരുന്നു. ഭാര്യയായിരുന്നെങ്കിൽ എല്ലാം ചോദിച്ചറിയുമായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് പെട്ടന്ന് വിളക്ക് എൻ്റെ കൈയിൽ തന്നപ്പോൾ മറുത്ത് ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല.  മാനസികമായും സാഹചര്യവശാലും ഞാനൊരു സമ്മർദ്ദത്തിൽ അകപ്പെട്ടുപോയി. എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് തന്നെ അറിയാത്ത ഒരവസ്ഥയായിരുന്നു അത്. 

എനിക്ക് മറുവശം പറഞ്ഞ് തന്ന് കൂടെ നിൽക്കാനും ആരുമുണ്ടായില്ല. സംഘാടകരോട് എതിർപ്പ് പ്രകടിപ്പിച്ച് മാറി നിൽക്കാനും എനിക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായിരുന്നു എന്ന്  എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
'എല്ലാ മനുഷ്യരും തെറ്റ് സംഭവിക്കാവുന്ന വരാണെന്നും അവരിൽ ഉത്തമർ പശ്ചാതപിക്കുന്നവരാണെന്നും' മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ. Humanum est errare എന്ന് ഫ്രഞ്ച് ഭാഷയിലും ഒരു ചൊല്ലുണ്ട്. 

ആ വിവാദ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അല്ലാഹുവാണ, എൻ്റെ മനസ്സിൽ അണുമണി കളങ്കമോ, കാപട്യമോ, ഏകദൈവത്വത്തിൽ പങ്കുചേർക്കലോ ഉണ്ടായിരുന്നില്ല. എങ്കിലും പ്രത്യക്ഷ കർമ്മത്തിൻ്റെ പേരിൽ ഞാൻ പശ്ചാതപിക്കുകയും എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാത്രമല്ല, രാജ്യത്തിൻ്റെ മത-സമുദായ സൗഹാർദ്ദത്തെ തകർക്കുകയും മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘ് പരിവാറിനെ തള്ളിക്കളയാനും വംശവെറിയേയും അക്രമങ്ങളെയും ചെറുക്കാനും നാം എല്ലാവരും രംഗത്ത്
വരികയും ചെയ്യേണ്ടതുണ്ട്. 

സംഘ് പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തോട് എനിക്ക് യാതൊരു വിധ മമതയോ, മൃദുസമീപനമോ ഇല്ല. മഹാത്മാഗാന്ധി, അബ്ദുൽ കലാം ആസാദ് തുടങ്ങിയവർ മുന്നോട്ടുവെച്ച സ്വപ്നങ്ങളും സൗഹാർദ്ദങ്ങളും സമാധാനവും സംരക്ഷിക്കാനും, പീഡിത ന്യൂനപക്ഷങ്ങളുടെ കൂടെ നിൽക്കാനും നമുക്ക് ബാധ്യതയുണ്ട്. നന്മകളിൽ ഒരുമിച്ച് നിന്ന് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

click me!