
കോഴിക്കോട്: വനത്തില്‍ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിന്‍റെ തലയില്‍ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പീരുമേട്ടിലെ വീട്ടമ്മയുടെ കൊലപാതകം ഇതിന് തെളിവാണ്. അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ കൊലപാതകിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു. വനത്തിന് ഉള്ളില്‍ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ബിനു പൊലീസ് നിരീക്ഷണത്തിലാണ്.
വന വിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ മീൻമുട്ടി ഭാഗത്ത് വച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചുവെന്ന് ബിനു ബന്ധുക്കളെ വിവരം അറിയിച്ചു. ബിനുവും മക്കളും ചേർന്ന് സീതയെ ചുമന്നു വനത്തിനു പുറത്തേക്ക് എത്തിച്ചു. തുടർന്ന് വനം വകുപ്പ് വാഹനത്തിൽ പീരുമേട് തലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നു. അപ്പോഴേക്കും മരിച്ചിരുന്നു. സീതയുടെ ദേഹത്തെ പരിക്കുകളും കാട്ടാന എടുത്തെറിഞ്ഞു എന്നു പറഞ്ഞ ബിനുവിന്റെ ദേഹത്തു പരിക്കുകൾ ഇല്ലാതിരുന്നതും സംശയത്തിനിടയാക്കി.
തുടർന്ന് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റ്മോർട്ടം പരിശോധനയിൽ സീതയുടെ ദേഹത്ത് വന്യമൃഗ അക്രമണത്തിന്റെ ലക്ഷണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തലയുടെ ഇരുവശത്തും പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെ പരിക്കുകൾ ഉണ്ടായിരുന്നു. മരത്തിൽ ബലമായി ഇടിപ്പിച്ചത് ആകാനാണ് സാധ്യത എന്നാണ് നിഗമനം. തലയിൽ വീണു പരിക്കേറ്റ മുറിവുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകളുമുണ്ട്. കഴുത്തിനു ശക്തിയായി അമർത്തി പിടിച്ചതിന്റെയും മുഖത്ത് രണ്ട് കൈകൊണ്ടും അടിച്ചതിന്റെയും പാടുകൾ ഉണ്ടായിരുന്നു.
താനും മക്കളും മാത്രമാണ് സീതയ്ക്കൊപ്പം കാട്ടിലേക്ക് പോയതെന്ന് ബിനു പറഞ്ഞിരുന്നു. അതിനാൽ ബിനുവിനെ വിശദമായി ചോദ്യംചെയ്യും. മക്കളിൽ നിന്നും വിവരം ശേഖരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam