
നെയ്യാറ്റിന്‍കര: ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന നെയ്യാറ്റിൻകര കേരള ഓട്ടമൊബൈൽസിലെ (കെഎഎല്‍) എല്ലാ ജീവനക്കാരോടും നാളെ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം. വ്യവസായ വകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണ് എല്ലാ ജീവനക്കാരോടും വരാൻ പറഞ്ഞതെന്ന് കമ്പനി എംഡി അറിയിച്ചു. സംസ്ഥാനത്തെ 13 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇളവ് നല്‍കിയെങ്കിലും ഇതില്‍ കെഎഎല്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ ഈ സ്ഥാപനത്തിനടുത്താണ് താമസിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ തിരുവനന്തപുരം സ്വദേശികളാണ്. പത്ത് പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂർ-3, കാസർകോട് -3 , കോഴിക്കോട്-3, പത്തനംതിട്ട-1 എന്നിങ്ങനെയാണ് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയും ചുമത്താൻ ഡിജിപിയുടെ ഉത്തരവ്. ആദ്യം 200 രൂപയും കുറ്റം ആവർത്തിച്ചാൽ 5000 രൂപയുമാണ് പിഴ.
പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇക്കാര്യം ജനങ്ങള്‍ പൂർണമായി അനുസരിക്കാത്ത സഹാചര്യത്തിലാണ് നിയമനടപടി ആരംഭിക്കുന്നത്. മുഖാവണം ധരിക്കാതെ പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും, കുറ്റം ആവർത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴയീടാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam