
ദില്ലി: അധ്യാപക നിയമനമായാലും വൈസ് ചാൻസലർ നിയമനമായാലും രാജ്യത്തെ എല്ലാ സർവകലാശാലകളും യുജിസി മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു പ്രവേശന പരീക്ഷയെന്ന ലക്ഷ്യത്തിലേക്കാണ് യുജിസി നീങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
വിദേശസർവകലാശാല ക്യാമ്പസുകൾക്ക് ഇന്ത്യയിലും ഇന്ത്യൻ സർവകലാശാലകൾക്ക് വിദേശത്തും ക്യാമ്പസുകൾ തുറക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ചട്ടങ്ങൾ വിശകലനം ചെയ്യുകയാണ്. അന്തിമ ഘട്ടത്തിലാണിത്. വിദേശ സർവകലാശാല പ്രതിനിധികൾ യുജിസിയെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസർവകലാശാലകളെയും സിയുഇടിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ളതാണ് സിയുഇടി. ഇത് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾ വിവിധ എൻട്രൻസ് പരീക്ഷകളെഴുതുന്നുണ്ട്. മെഡിക്കൽ, എഞ്ചിനീയറിങ് അങ്ങനെ. ഇവയെ സംയോജിപ്പിച്ച് ദേശീയ തലത്തിൽ ഒരൊറ്റ പരീക്ഷ എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിയുഇടി നടപ്പാക്കുമ്പോൾ സർവകലാശാലകളടക്കം തത്പരകക്ഷികളുടെ കൂടെ അഭിപ്രായം പരിഗണിക്കും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിഷയത്തിലും പ്രത്യേകമായി അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാജ്യത്തെ എല്ലാ സർവകലാശാലകളിലും അധ്യാപക നിയമനമായാലും വൈസ് ചാൻസലർ നിയമനമായാലും യുജിസി മാനദണ്ഡങ്ങൾ നിശ്ചയമായും പാലിക്കണം. സർവകലാശാലകളിലെ പ്രശ്നങ്ങൾ സംസ്ഥാന ഗവർണറും സർക്കാരുകളും ചേർന്ന് പരിഹരിക്കണം. എന്തെങ്കിലും പരാതി യുജിസിക്ക് ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam