
പാലക്കാട്: പാലക്കാട് നഗരസഭയിലെ 50-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് കെ യുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്ന് പരാതി. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം തരാമെന്ന് നേതാക്കൾ വീട്ടിലെത്തി വാഗ്ദനം ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം. നിലവിലെ സ്ഥാനാർത്ഥിയും കൗൺസിലറും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ എം. പി ആരോപിച്ചു. വി കെ ശ്രീകണ്ഠൻ രമേശിൻ്റെ വീട്ടിലെത്തി സംസാരിച്ചു. പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും- കുടുംബത്തിൻ്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 50-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പതിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.
എന്നാൽ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആശംസ അറിയിക്കാനാണ് വീട്ടിലെത്തിയതെന്നുമാണ് കൗൺസിലർ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ബിജെപി കൗൺസിലറും സ്ഥാനാർത്ഥിയും പോയത് വോട്ട് പോദിക്കാൻ വേണ്ടിയാണെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവനും പ്രതികരിച്ചു. പരാജയ ഭീതി മൂലമാണ് ഇത്തരംപ്രചരണം. 50 ആം വാർഡിൽ സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കേണ്ട സാഹചര്യം ബിജെപിക്കില്ല. അവിടെ തെരഞ്ഞെടുപ്പ് നടന്നാലും ഏകപക്ഷീയമായ വിജയമാണ് തങ്ങൾക്കെന്നും രാത്രിയായാലും പകലായാലും പോയത് വോട്ട് ചോദിക്കാൻ വേണ്ടിയാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam