Monson Mavunkal : 'പൊലീസിനെതിരായ കേസ് തീര്‍പ്പാക്കാൻ പറയുന്നത് എന്തടിസ്ഥാനത്തിൽ? അതൃപ്തി പ്രകടിപ്പിച്ച് കോടതി

By Web TeamFirst Published Dec 2, 2021, 12:58 PM IST
Highlights

പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.

കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ (monson mavunkal) ഡ്രൈവര്‍ അജി പൊലീസ് (kerala police) പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാർ അപേക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി (kerala high court). പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. എന്നാൽ ഹർജി തീർപ്പാക്കാൻ ആവശ്യപ്പെടുന്നതിന് നിയമപരമായി തടസമില്ലെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. 

Monson Mavunkal : മോൻസൻ തട്ടിപ്പ് കേസ്; ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കണമെന്ന് സർക്കാർ

തുടർന്ന് അജിയുടെ ഹർജിയിലെ നടപടികൾ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കോടതി സമ്മതിക്കുന്നില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഡിജിപിയുടെ മറുപടി. ഒരു കാര്യം അവതരിപ്പിക്കുമ്പോൾ കോടതി മറ്റൊരു ചോദ്യം ചോദിക്കുകയാണെന്നും ഇത് ബുദ്ധിമുട്ടിക്കുന്നുവെന്നും സർക്കാർ ഒരു കാര്യം പറയുമ്പോൾ അത് പൂർ‍ത്തിയാക്കാൻ അനുവദിക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ  കോടതിയോട് ആവശ്യപ്പെട്ടു.

ഇതോടെ കേസ് പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നത് കോടതിക്ക് എതിരെ ആണെന്ന് ഓർക്കണമെന്നും കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മോൻസനെ രക്ഷിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു. ''ഒരു ഹർജി തീർപ്പാക്കണമെന്ന് കോടതിയോട് ആജ്ഞാപിക്കാൻ ആർക്കും അധികാരമില്ല. കോടതിയോട് ആ‍ജ്ഞാപിക്കാൻ പൊലീസ് ഉദ്യോഗസ്ഥനെ അനുവദിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും ദേവൻ രാമചന്ദ്രൻ വിമർശിച്ചു. 

മോൻസൻ കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്, അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ്

അതേ സമയം, മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കളമശേരി മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ നല്‍കിയ ഹര്‍ജിയിലും സമാന ആരോപണമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മോന്‍സന്‍റെ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചാണ് കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കളമശേരിയിലെ ഡോക്ടറുടെ ഹര്‍ജിയിലുള്ളത്. ഡോക്ടറുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. 

മോൻസനെതിരായ പോക്സോ കേസ്; പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാർക്കെതിരെ കേസെടുത്തു

click me!