
കണ്ണൂര്‍ : പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ വിശദീകരണവുമായി പൊലീസ്. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എതിരാളികളായ ഗുണ്ടാ സംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു. കൊളവല്ലൂർ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഈ സംഘം ഏറ്റുമുട്ടി. മാർച്ച് എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. ഇതാണ് കുടിപ്പകയിലേക്കും ബോംബ് നിര്‍മ്മാണത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ എല്ലാവർക്കും ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ട്. അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിക്കുന്നു.
കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പ്രതികൾ. ഇതിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിർമാണത്തിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം.കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ.അമൽ ബാബു,അതുൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam