
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. അമല്‍ജ്യോതി കോളേജിലെ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് പകരം പെൺകുട്ടിയുടെ അയല്‍വാസികളുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കുന്നതെന്ന് കുടുംബം കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് സത്യം കണ്ടെത്തുന്നില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്ന് ശ്രദ്ധയുടെ അച്ഛൻ സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധ കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് സംരക്ഷണം തേടി അമൽ ജ്യോതി കോളേജ്; അധികൃതർ ഹൈക്കോടതിയെ സമീപിച്ചു
ശ്രദ്ധയുടെ മരണത്തിന് പിന്നാലെ കാത്തിരപ്പള്ളി അമൽ ജ്യോതി കോളേജിൽ നടക്കുന്ന നിയമലംഘനങ്ങൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സംഘർഷങ്ങളും പ്രശ്നങ്ങളും പുറത്ത് വന്നിരുന്നു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിക്കുകയും ചെയ്തു. കോളേജിലെ അധ്യാപകർക്ക് ശ്രദ്ധയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മർദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
'ക്രൈസ്തവന്റെ ക്ഷമയെ ദൗർബല്യമായി കരുതി ആക്രമിക്കരുത്'; അമൽജ്യോതി കോളേജ് വിവാദത്തിൽ സിറോ മലബാർ സിനഡ്