അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവം: കരളിനും, ചെറുകുടലിലുമേറ്റ അണുബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

By Web TeamFirst Published Apr 9, 2021, 4:25 PM IST
Highlights

കൂടുതൽ പരിശോധനകൾക്കായി ആന്തരിക അവയവങ്ങൾ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയക്കും. 4 മണിക്കൂർ എടുത്തായിരുന്നു പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. 

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചെരിഞ്ഞതിന് കാരണം കരൾ, ചെറുകുടൽ എന്നി ഭാഗങ്ങളിലേറ്റ അണുബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൂടുതൽ പരിശോധനകൾക്കായി ആന്തരിക അവയവങ്ങൾ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയക്കും. 4 മണിക്കൂർ എടുത്തായിരുന്നു പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. 

അതേ സമയം, ആന ചരിഞ്ഞ സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസ് മേധാവി പി. ബിജോയ്ക്ക് ആണ് ചുമതല. ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ പരാതി ഉന്നയിച്ചത് പോലെ ആനയ്ക്ക് ക്രൂര പീഡനം ഏൽക്കുകയോ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടായോയെന്നും സംഘം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പരിഗണിച്ച് ഒരാഴ്ചയ്ക്കം അന്വേഷണ റിപ്പോർട്ട് നൽകാനാണ് ദേവസ്വം ബോ‍ർഡിന്‍റെ നിർദേശം. 

അതേസമയം, പരാതിയെ തുടർന്ന് ആനയുടെ പാപ്പാന്മാരെ പുറത്താക്കാനും ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണർ ജി. ബൈജുവിനെ മാറ്റി നിർത്താനുമുള്ള തീരുമാനത്തിന് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് അനൗദ്യോഗിക യോഗം അംഗീകാരം നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം  ആനയുടെ സംസ്കാര ചടങ്ങുകൾ കോന്നി ആനത്താവളത്തിൽ പൂർത്തിയായി. 

click me!