കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ആരോപണങ്ങൾ നിഷേധിച്ച് എംഡി ടിഎ ജോസഫ്. മരിച്ചിട്ടും റോയിയെ ചിലർ വേട്ടയാടുകയാണെന്നും, കമ്പനിയുടെ പ്രവർത്തനങ്ങളെ മരണം ബാധിക്കില്ലെന്നും അദ്ദേഹം നിക്ഷേപകർക്ക് ഉറപ്പുനൽകി.
കൊച്ചി: മരിച്ചിട്ടും സിജെ റോയിയെ ചിലർ വേട്ടയാടുന്നുവെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സിഎ ജോസഫ്. ഞങ്ങളുടെ പക്കൽ ആരുടേയും കള്ളപ്പണം ഇല്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ഫേസ്ബുക്ക് വീഡിയോയിൽ പ്രതികരിച്ചു. കള്ളക്കടത്തു പണമോ, അവിടത്തെ പണമോ ഇവിടത്തെ പണമോ ഒന്നും ഇവിടെ ഇല്ല. ഇല്ല എന്നത് ആവര്‍ത്തിച്ച് പറയുകയാണ്. കുടുംബത്തിന്റെ ഹെഡ് മരിച്ചു. ഇത് പിന്നേം കുത്തിക്കീറി തിന്നുന്ന നിലപാടാണ് ചില യൂട്യൂബേഴ്സ് ചെയ്യുന്നത്. നിങ്ങള് ദയവുചെയ്ത് നിര്‍ത്തുക. ഇത്തരം കാര്യങ്ങളൊന്നും ആരും വിശ്വസിക്കുകയുമില്ല. കഴുകൻ മാരെ പോലെ ഡെഡ്ബോഡിയെ തിന്നുന്ന പരിപാടികൾ നിര്‍ത്തുക. ഇവിടെ എന്തെങ്കിലും കള്ളക്കടത്തോ പരിപാടികളോ ചെയ്തിട്ടുണ്ടെങ്കിൽ, അതിനുള്ള തെളിവുകൾ കൊണ്ടുതരൂ.
മരിച്ചുപോയ ആളെ ഇത്രിയും അപകീര്‍ത്തിപ്പെടുത്തിയാൽ നിങ്ങൾക്ക് എന്താണ് കിട്ടുക. റോയിയുടെ മരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പ്രതികരിച്ചു. ബെംഗളൂരുവിലേയും കേരളത്തിലേയും പ്രവര്‍ത്തനങ്ങളെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ പ്രവര്‍ത്തനങ്ങൾ എന്റെ നേതൃത്വത്തിലാണ് മുമ്പും നടന്നത്. ബെംഗളൂരുവിലെ പ്രവര്‍ത്തനങ്ങളെയും സിജെ റോയിയുടെ മരണം ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വിശദീകരണമെന്നോണം ജോസഫ് പ്രതികിരിച്ചു.
കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് ഔദ്യോഗിക വിശദീകരണം
സിജെ റോയ് ബെംഗളൂരുവിലെ ഓഫീസിൽ വെടിയുതിർത്ത് മരിച്ച് ഏഴാം ദിവസമാണ് കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് ഔദ്യോഗികമായ ഒരു വിശദീകരണം പുറത്തുവരുന്നത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഊഹോപോഹങ്ങളെ വിശ്വസിക്കരുതെന്നും ആശങ്ക വേണ്ടെന്നുമാണ് നിക്ഷേപകരോടുള്ള വിഡിയോയിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആഹ്വാനം. റോയിയുടെ മരണം ഒരുതരത്തിലും ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഗ്രൂപ്പ് എംഡി ടിഎ ജോസഫ് വ്യക്തമാക്കി. ബെംഗളൂരുവിൽ നേരിട്ടല്ല കോൺഫിഡന്റ് ഗ്രൂപ്പ് നിർമാണ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നത്. റോയി മേൽനോട്ടം വഹിച്ചിരുന്നത് ഇവിടുത്തെ പ്രവർത്തനങ്ങളുടെ മാത്രമായിരുന്നു. കേരളത്തിലെ സമ്പൂര്‍ണ ചുമതല തനിക്കായിരുന്നു. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ടി.എ.ജോസഫ് വ്യക്തമാക്കി.
അതേസമയം, റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. സിജെ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും റെയ്ഡുകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും കൊച്ചിയിൽ നിന്നെത്തിയ ആദായനികുതി വകുപ്പുദ്യോഗസ്ഥർ പ്രത്യേക സംഘത്തിന് മൊഴി നൽകി. ജനുവരി 30ന് റോയി ഓഫീസിൽ എത്തിയപ്പോൾ മാത്രമാണ് നോട്ടീസ് നൽകിയതെന്നും ഇത് കൈപ്പറ്റി റോയ് സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് തങ്ങൾ എത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടരുകയാണ് പ്രത്യേക അന്വേഷണ സംഘം.


