ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ, കൊവിഡിനിടെ പകർച്ചവ്യാധികൾ പടരുന്നു

By Web TeamFirst Published Jun 18, 2020, 7:37 AM IST
Highlights

കാലവർഷത്തിന്‍റെ തുടക്കം മുതൽ തന്നെ കേരളത്തിൽ ഡെങ്കിയും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 2179.

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രീകരിക്കുമ്പോൾ മറുവശത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പെരുകുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേർ പകർച്ച വ്യാധിക്ക് ചികിത്സയിലാണ്.

കാലവർഷത്തിന്‍റെ തുടക്കം മുതൽ തന്നെ കേരളത്തിൽ ഡെങ്കിയും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 2179.

കണ്ണൂരും കാസർകോടും മാത്രം മരണം 6 ആയി. ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകർച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകർച്ചവ്യാധികൾക്ക് ചികിത്സ തേടിയത്. 

പകർച്ച വ്യാധികൾ പടരുന്ന മേഖലകളിൽ ഫോഗിംഗ് നടപടികൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ നോഡൽ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. 

എല്ലാ ശ്രദ്ധയും കൊവിഡ് പ്രതിരോധത്തിലേക്ക് നീങ്ങുമ്പോൾ മെഡിക്കൽ കോളേജുകളിൽ, മറ്റു രോഗങ്ങൾ ചികിത്സിക്കാൻ എത്തുന്നവർക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

click me!