
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ഇടിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയ ശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലെത്തിയ ശേഷമുള്ള സർവീസിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ തൂണിൽ സ്ഥാപിച്ചിരുന്ന ബോർഡ് ഇളകിത്തെറിച്ച് ഇവിടെ ഇരുന്ന യാത്രക്കാരുടെ ശരീരത്തിൽ പതിക്കുകയും ഇവർക്ക് കൈക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. ശക്തമായ ഇടിയെത്തുടർന്ന് തകർന്ന ബസിന്റെ ചില്ലുകൾ മായം ഭാഗത്തേക്ക് പോകാനായി കാത്തുനിന്നിരുന്ന യാത്രക്കാരുടെ പുറത്തേക്കാണ് പതിച്ചത്. സമയത്ത് സിമന്റ് ബാരിക്കേഡിൽ തടയാനായതുകൊണ്ട് മാത്രമാണ് വലിയൊരു അപകടവും ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam